ചരിത്രമില്ലാത്തവരുടെ മൊഴികൾ

സാജൻ മണിയുടെ കല ചരിത്രമില്ലാത്തവർ എന്ന് വിളിക്കപ്പെട്ടവരുടെ മൊഴികളും സത്യവാങ്മൂലങ്ങളും രേഖപ്പെടുത്തുന്ന, അവരുടെ ചരിത്രത്തെ ആഴത്തിൽ ദൃശ്യമാക്കുന്ന പ്രവർത്തനമാണ്. ദലിതർക്ക് ചരിത്രമില്ലെന്ന ആഖ്യാനത്തേയും വ്യാഖ്യാനത്തേയും ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതുമാണ്. പൊയ്കയിൽ അപ്പച്ചന്റെ ഗാനങ്ങളിലെ വാക്കുകൾ ചുമരിലെഴുതിക്കൊണ്ടേയിരിക്കുന്ന മനുഷ്യനെ അദ്ദേഹത്തിന്റെ കാസ്റ്റ്-പിറ്റൽ എന്ന കല അവതരണത്തിൽ കാണികൾ കണ്ടുമുട്ടുന്നു. റബ്ബർ ഷീറ്റുകൾ മാധ്യമമാക്കി ഈ ചരിത്രത്തിന്റെ മാനിഫെസ്റ്റോ അദ്ദേഹം ലിഖിത കലാരൂപത്തിലാക്കുന്നു. കേരളത്തിന്റെ കലാചരിത്രത്തിൽ അതിനാൽ തന്നെ സാജൻ മണി തീർത്തും മൗലികമായ, വ്യതിരക്തമായ ഇടം നേടുന്നത് ഇങ്ങിനെയാണ്. “വേക്കപ്പ് കാൾ ഫോർ മൈ ആൻസിസ്റ്റേഴ്സ്” എന്ന ശീർഷകത്തിലുള്ള സാജന്റെ കലാപ്രവർത്തനം ചരിത്രം എന്ന പ്രക്രിയയിലെ എല്ലാ വിധ ആധിപത്യശക്തികളേയും ചോദ്യം ചെയ്യുന്നു. ബെർലിൻ എത്നിക്ക് മ്യൂസിയത്തിൽ മറഞ്ഞു കിടന്ന നിരവധി മലയാളി മനുഷ്യരുടെ ചിത്രങ്ങൾ കണ്ടെത്തി അവയെ കലയാക്കി മാറ്റുകയാണ് സാജനിപ്പോൾ തുടരുന്ന ഒരു പ്രൊജക്ട്. നാസി തത്വശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ച ഒരു നരവംശശാസ്ത്രജൻ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പിന്നിടുമ്പോൾ കേരളത്തിലെത്തി എടുത്ത ഫോട്ടോകളാണ് ഇവ. ദലിതർ മനുഷ്യരല്ലെന്ന് സ്ഥാപിക്കാനായിരുന്നു ഈ ഫോട്ടോയെടുപ്പ്. ടേപ്പുവെച്ച് മനുഷ്യശരീരത്തിന്റെ അളവുകൾ എടുക്കുന്ന ഫോട്ടോകളടക്കം സാജൻ കണ്ടെത്തിയതോടെ മറ്റൊരു കേരള ചരിത്രവും അതോടൊപ്പം കലാചരിത്രവും ഉണ്ടാവുകയായിരുന്നു. ബെർലിനിലെ പ്രശസ്തമായ വൈസെൻസി ആർട്ട് സ്കൂളിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും, കണ്ണൂർ, മൈസൂർ യൂണിവേഴ്സിറ്റികളിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിലും, കലയിലും ബിരുദങ്ങളും നേടിയ സാജൻ മണി 2021-ൽ ബെർലിൻ ആർട്ട് പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. നിരവധി അന്താരാഷ്ട്ര ബിനാലെകൾ, ഫെസ്റ്റിവലുകൾ, എക്സിബിഷനുകൾ, റെസിഡൻസികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 2022-ൽ നെതർലാൻഡ് സർക്കാരിന്റെ പ്രശസ്തമായ പ്രിൻസ് ക്ലൗസ് ഫോണ്ട് മെന്റർഷിപ്പ് അവാർഡ്, ഹലോ ഇന്ത്യയിൽ നിന്നും ബ്രേക്ക്യു ആർട്ടിസ്റ്റ് ഓഫ് ഇയറും നേടി. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ, ബെർലിൻ നിയമനിർമ്മാണസമിതിയുടെ കലാപരമായ ഗവേഷണ ഗ്രാന്റ്, ബ്രൗൺഷ്വീഗ് പ്രോജക്ടുകളിൽ നിന്നുള്ള ഫൈൻ ആർട്സ് സ്കോളർഷിപ്പ്, ജർമ്മനിയിലെ അക്കാദമി ക്രോസ് സോളിറ്റ്യൂഡ് ഫെലോഷിപ്പ് എന്നിവ ലഭിച്ചു. ഈ ദീർഘ സംഭാഷണത്തിൽ വിവിധ അടരുകളുള്ള തന്റെ കലാപ്രവർത്തനത്തെക്കുറിച്ച് സാജൻ മണി വിശദമാക്കുന്നു. പടിഞ്ഞാറുള്ളവരുടെ ഇന്ത്യക്കാർ ആരെന്ന ചോദ്യവും അദ്ദേഹം അവതരിപ്പിക്കുന്നു. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കലാ പ്രൊജക്ടിനെക്കുറിച്ച് ഈ സംഭാഷണത്തിൽ അദ്ദേഹം പറയുന്നു. ബിനാലെ, മാൻകിബാത്-ജനശക്തി ചിത്ര പ്രദർശനം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read