ഏപ്രില്‍ 22: പ്ലാച്ചിമടയില്‍ നിന്നും ജനാധികാരത്തിലേക്ക്‌

പ്രാബല്യത്തിലാകുന്ന നിയമം വഴി രൂപീകരിക്കാനിരിക്കുന്ന ട്രിബ്യൂണല്‍ തീരുമാനിക്കുന്ന നഷ്ടപരിഹാരം വഴി എല്ലാം അവസാനിക്കുന്നില്ലെങ്കിലും അതുതന്നെ നേടാന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതയോടുകൂടിയ സമരമാവശ്യമായി വരുന്നു. നീതിബോധമുള്ള പൊതുസമൂഹത്തിന് മുന്നില്‍ ഈ ഏപ്രില്‍ 22 ആ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നീതി നടപ്പായാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് പോലും കുടിവെള്ള ലോറിയെ ആശ്രയിക്കുന്ന വേഴാമ്പലുകളായി ഇനിയും പ്ലാച്ചിമടക്കാര്‍ തുടരില്ല. എന്നതുമാത്രമല്ല, കേരളം അങ്ങോളമിങ്ങോളമുള്ള പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഇരകളുടെ സമരങ്ങള്‍ക്ക് നീതിലഭിക്കാന്‍ പ്ലാച്ചിമടയുടെ നീതി സഹായകരമായിത്തീരും.