ചിത്രലേഖയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ജില്ലാ അധികാരികളോട് അന്വേഷണ റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂർ ജില്ലാ കലക്ടർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ, കണ്ണൂർ എസ്.പി എന്നിവർക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രലേഖ 2023 ഒക്ടോബർ ഒന്നിന് അയച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തിരിക്കുന്നത്.
![](https://www.keraleeyammasika.com/wp-content/uploads/2024/02/Screenshot-2024-02-05-at-18-38-43-59-WhatsApp.png)
![](https://www.keraleeyammasika.com/wp-content/uploads/2024/02/Screenshot-2024-02-05-at-18-38-43-59-WhatsApp.png)
“കൃത്യമായ അന്വേഷണം നടത്താത്തതിനാൽ പരാതിക്കാരി സൂചിപ്പിച്ചിരിക്കുന്നത് പൊലീസോ പൗരാധികാരികളോ അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ്. സംഭവത്തെ തുടർന്ന് താമസസ്ഥലത്ത് നേരിട്ട സാമൂഹ്യ ബഹിഷ്കരണം ഇല്ലാതാക്കാൻ ഭരണസംവിധാനങ്ങൾക്കായില്ല എന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. ഈ കേസിൽ എസ്.സി എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം പ്രകാരം കേസ് എടുത്തിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കമ്മീഷൻ ഈ പരാതി ശ്രദ്ധയോടെയാണ് പരിഗണിച്ചിട്ടുള്ളത്. അനീതി നിറഞ്ഞ അന്വേഷണവും സാമൂഹ്യബഹിഷ്കരണവും പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങളായതിനാൽ ഈ പരാതി ജില്ലാ കലക്ടർക്കും പൊലീസ് കമ്മീഷണർക്കും നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അയയ്ക്കുകയാണ്. പ്രസ്തുത സമയത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഏതെങ്കിലും അധികാരി പരാജയപ്പെടുകയാണെങ്കിൽ അവർ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റെെറ്റ്സ് ആക്റ്റ് 1993 പ്രകാരം കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകേണ്ടിവരും.” കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, കമ്മീഷന്റെ നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ പൊലീസ് ചിത്രലേഖയുടെ വീട്ടിൽ പോകുകയും നുണപരിശോധനയ്ക്ക് സമ്മതം തേടുകയുമാണ് ഉണ്ടായത്.
![](https://www.keraleeyammasika.com/wp-content/uploads/2024/02/chithralekhaauto-1538x2048-1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/02/chithralekhaauto-1538x2048-1.jpg)
2023 ആഗസ്റ്റ് 25ന് രാത്രിയിലാണ് കണ്ണൂരിലെ കാട്ടാമ്പള്ളിയിലുള്ള ചിത്രലേഖയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെടുന്നത്. 2005 ഡിസംബർ 30ന് പയ്യന്നൂർ എരമംഗലത്ത് താമസിക്കുമ്പോഴും ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ആ കേസിലെ പ്രതികൾ പയ്യന്നൂരിലെ സി.ഐ.ടി.യു നേതാക്കളായിരുന്നു. സി.പി.എം പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതിവിവേചനത്തെയും അധിക്ഷേപങ്ങളെയും എതിർത്തതിനെ തുടർന്നാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നശിപ്പിക്കപ്പെടുന്നത്. ഇതിനിടയിൽ, ഏറെ പ്രയാസപ്പെട്ട് പയ്യന്നൂരിൽ നിന്നും കണ്ണൂരിലെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയെങ്കിലും പകയും വിദ്വേഷവും തുടരുന്നതിന്റെ തെളിവാണ് വീണ്ടും ഓട്ടോറിക്ഷ കത്തിക്കപ്പെട്ട സംഭവമെന്ന് ചിത്രലേഖ പറയുന്നു.
ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളീയം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വായിക്കാം:
ഏതു സ്ത്രീക്കാണ് നീതി കിട്ടിയത്?
രണ്ട് പതിറ്റാണ്ടിന്റെ ജാതിപ്പക, കത്തിയമർന്ന ഓട്ടോറിക്ഷകൾ
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)