സ്വതന്ത്ര കലാകാരൻ, നാടകകൃത്ത്, ചലച്ചിത്രപ്രവർത്തകൻ എന്നീ നിലകളിൽ ദൃശ്യകലാരംഗത്ത് സജീവമായി ഇടപെട്ടിരുന്ന ബഹുമുഖപ്രതിഭയായിരുന്നു അന്തരിച്ച മിഥുൻ മോഹൻ. അകാലത്തിൽ വിട്ടുപിരിഞ്ഞ ആ കലാകാരനോടുള്ള ആദരമായി, മിഥുൻ മോഹനുമായി ശ്രീകൃഷ്ണൻ കെ.പി നടത്തിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. 2021ൽ കേരളീയം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ മലയാളം പരിഭാഷ. ആലപ്പുഴയിൽ നടന്ന ‘ലോകമേ തറവാട്’ ആർട് എക്സിബിഷനിലെ മിഥുന്റെ പ്രദർശനത്തെ മുൻനിർത്തിയായിരുന്നു ഈ സംഭാഷണം. കോവിഡ് മഹാമാരിയുടെ കാലത്ത് വ്യത്യസ്ത പ്രതലങ്ങളിലും മാധ്യമങ്ങളിലുമായി മിഥുൻ ആവിഷ്കരിച്ച കലാസൃഷ്ടികളെയാണ് ‘ലോകമേ തറവാട്’ എന്ന പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നത്.
മിഥുൻ കണ്ട സ്വപനത്തിന്റെ തന്നെ ചിത്രീകരണമായിരുന്നു ‘ബോയ് ഹൈഡിംങ് എ പ്ലാന്റ്’ (Boy Hiding a Plant) എന്ന ഡിജിറ്റൽ പെയ്ന്റിംഗ്. അതുപോലെതന്നെ മിഥുനിന്റെ വരകളിലുടനീളം ആവർത്തിക്കുന്ന രണ്ടു ഘടകങ്ങളാണ് ‘കുരങ്ങനും’ ‘കിണ്ടിയും’. ഇവിടെ കിണ്ടി ഒരു സൂചിതമാണ്. ഫ്യൂഡൽ സംസ്കാരത്തിലധിഷ്ഠിതമായിരുന്ന കേരളത്തിന്റെ ഭൂതകാലത്തെയും അതിന്റെ വ്യത്യസ്ത അടരുകളെയും അടയാളപ്പെടുത്തുകയാണ് ഈ ചിത്രത്തിലെ ഓട്ടുകിണ്ടിയിലൂടെ. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ കുരങ്ങൻ മനുഷ്യനിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നു എന്ന പരിണാമവൈപരിത്യവും കുരങ്ങനിലും കിണ്ടിയിലും കാണാവുന്നത്.
![](https://www.keraleeyammasika.com/wp-content/uploads/2023/06/midhun-mohan-300x293-1-edited.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2023/06/midhun-mohan-300x293-1-edited.jpeg)
‘വുമൺ ഫ്രം ഒബിച്വറി’ (Women from obituary), പത്രങ്ങളിലെ ചരമകോളത്തിലെ ചിത്രങ്ങളെ മുൻനിർത്തിയിട്ടുള്ള ചിത്രങ്ങളുടെ പരമ്പരയാണ്. ചരമപേജിലെ അവ്യക്തമായ ഫോട്ടോകളിലൂടെയും ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നും വെട്ടിയെടുക്കുന്ന നിറം മങ്ങിയ ഫോട്ടോകളിലൂടെയും അദൃശ്യതയെ ദൃശ്യമാക്കുന്നു. ഇതിലൂടെ മരണത്താലുണ്ടാകുന്ന അസാന്നിധ്യം സാന്നിധ്യമായി മാറുകയാണ്. ആ സാന്നിധ്യം മരണത്തെപ്പോലെതന്നെ നിറം മങ്ങിയതും അവ്യക്തമാർന്നതുമാണ് എന്ന വസ്തുതയെയാണ് മിഥുൻ അവതരിപ്പിക്കുന്നത്.
ശ്രീകൃഷ്ണൻ കെ.പി : ബ്ലോട്ടിങ്ങ് എന്നത് ഇന്ത്യൻ കലാരംഗത്ത് കണ്ടുവരുന്ന പുതുപ്രവണതയാണല്ലോ. ബ്ലോട്ടിങ്ങ് രീതിക്ക് തുടക്കമിട്ട കലകാരൻ എന്ന നിലയിൽ ചോദിച്ചോട്ടെ, എന്തായിരുന്നു ഇത്തരമൊരു രീതി അവലംബിക്കാൻ പ്രചോദനമായത്? എങ്ങനെയാണ് ബ്ലോട്ടിങ്ങ് ആർട് എന്നൊരു ചിന്തക്ക് തുടക്കമിട്ടത്?
![](https://www.keraleeyammasika.com/wp-content/uploads/2023/06/The-thinkers-examining-the-moon-768x421-1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/06/The-thinkers-examining-the-moon-768x421-1.jpg)
മിഥുൻ മോഹൻ: സിനിമ, വീഡിയോ നിർമ്മാണം, ഡിജിറ്റൽ പെയ്ന്റിംഗ് തുടങ്ങിയ ഡിജിറ്റൽ മേഖലയിൽ ഞാൻ പ്രവർത്തിക്കുന്ന സമയത്ത് ചില അപാകതകൾ സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ച് ചിരിക്കുന്ന കുരങ്ങൻമാരെ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അവയിൽ ചിരിയെ കണ്ടെത്തേണ്ടി വന്നു. എന്തെന്നാൽ, നാം മനുഷ്യനിൽ മാത്രം കാണുന്ന ചിരി എന്ന ഭാവത്തെ മനുഷ്യേതര രൂപത്തിൽ കൊണ്ടുവരണമായിരുന്നു. എന്നാൽ പിന്നീടുള്ള മുന്നോട്ടുപോക്കിൽ സംശുദ്ധമായ ചിരിയുടെ കാഴ്ചക്കാരനാകാൻ ഞാൻ എല്ലാം കലുഷിതമാക്കികൊണ്ടിരുന്നു. ‘ചിരി’ (Laughter) എന്ന ആ പരമ്പരയിലെ മറ്റൊരു ശ്രമമായിരുന്നു ഗാന്ധിയുടെ കലുഷിതമായ ചിത്രങ്ങളുടെ അവതരണം. പിന്നീട് ഞാൻ ചെയ്യുന്ന പ്രവർത്തികളിൽ അദൃശ്യമായവയുടെ സൃഷ്ടിക്കുവേണ്ടി കലുഷിതമാക്കുക എന്നത് മായ്ച്ചുകളയാനുള്ള ഒരു സങ്കേതമായി മാറിത്തുടങ്ങി. പിന്നീട് ഇതേ രീതിയിലൂടെ ചരമപേജിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെയും ആർടിക്കിൽ നിന്ന് അപ്രത്യക്ഷമാകുന്ന മഞ്ഞുമലകളെയും മറ്റും സൃഷ്ടിച്ചു. നിങ്ങൾ ഞാൻ ചെയ്യുന്ന ഈ രീതിയെ ഒരു ‘പുതിയപ്രവണത’യായാണ് കാണുന്നതെങ്കിൽ ഗെഹാർഡ് റിക്ടറുടെ (Gerhard Richter) സൃഷ്ടികളെ ഈ രീതിയിലെ നാഴികകല്ലായി കാണാവുന്നതാണ്. വരയിലെ ആത്യന്തികമായ ‘ന്യൂനത/ അപാകത’യായാണ് റിക്ടറെ ഞാൻ കാണുന്നത്.
![](https://www.keraleeyammasika.com/wp-content/uploads/2023/06/Boy-hiding-a-plant-768x831-1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/06/Boy-hiding-a-plant-768x831-1.jpg)
ശ്രീകൃഷ്ണൻ: റിക്ടർ ഒരു ഡിജിറ്റൽ കാലഘട്ടത്തിന്റെ കലാകാരനായിരുന്നില്ലല്ലോ. അതോടൊപ്പം തന്നെ ബ്ലോട്ടിംഗ് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മൂർത്തമായ കലയായിരുന്നു. എന്നാൽ പല കലാനിരൂപകരും അദ്ദേഹം കലയിൽ നടത്തുന്ന ഈ അപാകതകളെ രണ്ടാംലോകയുദ്ധം നിമിത്തം അദ്ദേഹത്തിനുണ്ടായ മാനസികാഘാതവുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഇത് അദ്ദേഹം തന്നെ നിഷേധിച്ചിട്ടുള്ള കാര്യവുമാണ്. ന്യൂനതകളെ മാധ്യമമാക്കുന്ന റിക്ടറിന്റെ ഈ രീതിയെ റിക്ടർ തന്നെ ‘വിമോചന’വുമായാണ് ബന്ധപ്പെടുത്തുന്നത്. അങ്ങനെയാണെങ്കിൽ നിങ്ങളും സൃഷ്ടികളിൽ വരുത്തുന്ന ഈ ന്യൂനതകളെ ‘ശുദ്ധവും’ ‘സ്വതന്ത്രവുമായ’ ചിരികൾക്കുവേണ്ടി പൊള്ളയായ/ഭൗതികമായ ചിരികളോടുള്ള എതിർപ്പായി ബന്ധപ്പെടുത്താൻ സാധിക്കുമോ? ചില കലാകാർക്കെങ്കിലും ഇത് അടിച്ചമർത്തലായോ താങ്കളുടെ ചുറ്റുമുള്ള അയഥാർത്ഥ്യമായ ലോകത്തിലെ ജീവിതമായോ അനുഭവപ്പെടുന്നുണ്ടോ?
മിഥുൻ മോഹൻ: അതെ ചില സമയങ്ങളിലെല്ലം അനുഭവപ്പെടാം. എന്നാൽ ഇത് ഈ കപടലോകത്തോടോ, ഏതെങ്കിലും അടിച്ചമർത്തലുകളോടോ ഉള്ള നേരിട്ടുള്ള പ്രതികരണമല്ല. പകരം ഇവിടെ ചിരിയെ ഒരു ആശയമായോ വികാരമായോ കാണാവുന്നതാണ്. വിമോചനത്തിനുള്ള സാധ്യതകളാണ് ചിരി നൽകുന്നത്. അടിച്ചമർത്തലുകളെ പരാമർശിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ വിമോചനത്തിനായുള്ള അന്വേഷണം അതിലുണ്ട്. റിക്ടർ പലപ്പോഴും മങ്ങിയതും അവ്യക്തമാർന്നതുമായ (Out of focus) ഫോട്ടോഗ്രഫി നടത്താറുണ്ട്. ക്യാമറകളുടെ ചലനവും (Shakes) അവയിൽ ഉൾപ്പെടും. സാധാരണ രീതിയിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോഗ്രഫിയിൽ കൊണ്ടുവന്ന ഈയൊരു മാറ്റം പിന്നീട് ഡിജിറ്റൽ സൗന്ദര്യശാസ്ത്രത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങൾ സൃഷ്ടിച്ചു.
![](https://www.keraleeyammasika.com/wp-content/uploads/2023/06/laughter-715x1024-1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/06/laughter-715x1024-1.jpg)
ശ്രീകൃഷ്ണൻ: അങ്ങനെയെങ്കിൽ നിങ്ങൾക്ക് വരക്കാൻ പ്രേരണ നൽകുന്ന ഭൗതികമായ ഈ ലോകം അമൂർത്തമാണെന്നാണോ താങ്കൾ കരുതുന്നത്? നിങ്ങളെ മൂർത്തമായി വരക്കാൻ സഹായിക്കുന്ന ഭൗതിക ലോകത്തിന്റെ ഈ അമൂർത്തതയിൽ യാതൊരു കെട്ടുപാടുമില്ലാതെ പ്രതികരിക്കുന്നതിൽ സംശുദ്ധമായ സന്തോഷം ലഭിക്കുന്നുണ്ടോ?
മിഥുൻ മോഹൻ: അത് എല്ലായിപ്പോഴും ഭൗതിക ലോകമെന്ന അർത്ഥത്തിലല്ല ഞാൻ കരുതുന്നത്. ആ വാക്ക് എന്നെ സംബന്ധിച്ചിടത്തോളം മൂർത്തമായ എല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ്. ചിലപ്പോൾ അത് മനസ്സിലാക്കുന്നതിലെ അഥവാ ഗ്രഹിക്കുന്നതിലെ പാകപ്പിഴകളാകാം. ചിലപ്പോൾ ഭാവനയിൽ മാത്രം നികത്താൽ കഴിയുന്ന വിടവുകളുമാകാം. ഒരു കലാസൃഷ്ടിക്കനിവാര്യമായ മൂർത്തത എന്നത് ആ സൃഷ്ടിയുടെ തന്നെ മൂർത്തയാണ്.
![](https://www.keraleeyammasika.com/wp-content/uploads/2023/06/women-from-obituray-1-768x988-1.jpg)
![](https://www.keraleeyammasika.com/wp-content/uploads/2023/06/women-from-obituray-1-768x988-1.jpg)
ശ്രീകൃഷ്ണൻ: ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത ‘ലോകമേ തറവാട്’ എന്ന ആർട് എക്സിബിഷനിൽ താങ്കളുടെ സൃഷ്ടികളുടെ അവതരണവുമുണ്ടായിരുന്നല്ലോ. എന്തായിരുന്നു ആ എക്സിബിഷനിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ?
മിഥുൻ മോഹൻ: എനിക്കു വേണ്ടപ്പെട്ട ചില വ്യക്തികൾ അല്ലാതെ ചില കലാകാരന്മാരും ആർട് വിദ്യാർത്ഥികളും ‘ലോകമേ തറവാടിൽ’ അവതരിപ്പിച്ച എന്റെ സൃഷ്ടികളെ തിരിച്ചറിയുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
പരിഭാഷ: ശ്രുതി ടി.എസ്
Featured image: MONK-768×761
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)