പത്ത് കൊടും വഞ്ചനകൾ: ഒമ്പത് – കേന്ദ്രം ഒരു പ്രതിബന്ധം

അവർ വാഗ്ദാനം ചെയ്തത്

കർണാടകയെ ബസവണ്ണയുടെ ദേശമാക്കി മാറ്റും, കർണാടകയ്ക്കും അതിന്റെ വികസനത്തിനും പൂർണമായ സഹകരണം നൽകും, 2008ൽ നടത്തിയ പ്രഖ്യാപനത്തിലൂടെ കന്നടയ്ക്ക് ക്ലാസിക്കൽ ഭാഷ എന്ന പദവി നൽകിയെങ്കിലും അതിന്റെ വികസനത്തിനായി യാതൊരു നടപടിയും എടുക്കുകയുണ്ടായില്ല.

എന്താണിപ്പോൾ സംഭവിക്കുന്നത്

ശരണന്മാർ, ഋഷിമാർ, സൂഫികൾ, ആത്മീയ നേതാക്കൾ എന്നിവർ കാരുണ്യത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിച്ച ഒരു സംസ്ഥാനത്ത് ബി.ജെ.പി നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജാതിയുടെയും മതത്തിന്റെയും ഭിന്നതയുടെയും വിത്തുകൾ പാകുകയാണ്. ഭിന്നിപ്പിക്കുന്ന തന്ത്രങ്ങളിലേർപ്പെടുകയും വിവിധ സമുദായങ്ങൾക്കിടയിൽ വർഗ്ഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നത് ബസവണ്ണയും കർണാടകയിലെ സന്യാസിമാരും, തത്വചിന്തകരും മുന്നോട്ടുവെച്ച തത്വങ്ങളോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്.

ബി.ജെ.പി ഹിന്ദിയെയും സംസ്കൃതത്തെയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു, കന്നട ഭാഷയെ എതിരാളിയായി കാണുന്നു. അവർ ദേശീയ ഗാനത്തിന് മാത്രം പ്രാമുഖ്യം നൽകുകയും കന്നട സംസ്ഥാന ഗീതത്തെ അവഗണിക്കുകയും ചെയ്യുന്നു.

കേന്ദ്ര സർക്കാർ കർണാടകയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിന് പകരം എല്ലാവർഷവും കർണാടകയുടെ ഫണ്ടുകൾ ചോർത്തുകയാണ്. ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന് ശരിയായ വരുമാനം ലഭിക്കുകയില്ലെന്ന കാര്യം ഉറപ്പാക്കപ്പെട്ടു. ശേഖരിക്കപ്പെടുന്ന എല്ലാ നികുതികളും ജി.എസ്.ടി വഴി കേന്ദ്രസർക്കാരിന് പോകുകയാണ്. നിശ്ചിതരീതിയിൽ ജി.എസ്.ടി വിവിധ സംസ്ഥാനങ്ങളിലേക്ക് തിരികെ നൽകപ്പെടേണ്ടതുണ്ട്. ജി.എസ്.ടി സംസ്ഥാനങ്ങളെ ദയനീയമായ ആശ്രിതാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അവർക്ക് അവരുടെ ചുമതലകൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ ഉള്ളത്.

കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി നികുതി ഇനത്തിൽ കർണാടക 14 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിന് നൽകിയിട്ടുള്ളത്. എങ്കിലും 1.56 ലക്ഷം കോടി രൂപ മാത്രമാണ് കർണാടകയ്ക്ക് തിരികെ ലഭിച്ചത്. ഇതേ കാലയളവിൽ ഗുജറാത്ത് ഏഴ് ലക്ഷം കോടി രൂപ (കർണാടക നൽകിയ തുകയുടെ പകുതി ) മാത്രമാണ് നികുതി ഇനത്തിൽ കേന്ദ്രസർക്കാരിന് നൽകിയത്. എന്നാൽ ഗുജറാത്തിന് 1.51 ലക്ഷം കോടി രൂപ (കർണാടകയ്ക്ക് കിട്ടിയതിന് തത്തുല്യം) കിട്ടി. നികുതിയായി ഏറ്റവും ഉയർന്ന തുക കേന്ദ്രത്തിന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിൽ കർണാടക രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. എന്നാൽ ശേഖരിക്കപ്പെട്ട നികുതിയിൽ നിന്നും തിരികെ ലഭിക്കുന്ന തുകയുടെ കാര്യത്തിൽ കർണാടകയുടെ സ്ഥാനം പത്താമത്തേതാണ്. ഈ അസമാനതയെ സംസ്ഥാനം പല തവണ ചോദ്യം ചെയ്തിട്ടുണ്ട്.

പ്രകടമായ ഈ അസമാനതയെ അംഗീകരിച്ചുകൊണ്ട്, ഫിനാൻസ് കമ്മീഷൻ ഒരു സ്പെഷ്യൽ ബ്രാൻഡ് ആയി 11,495കോടി രൂപ കർണാടകയ്ക്ക് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ നിർമ്മല സീതാരാമൻ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ധന മന്ത്രി, ഈ ഗ്രാൻഡ് നൽകുക അസാധ്യമാണെന്ന് ഒരു അവസരത്തിൽ പറയുകയുണ്ടായി. മറ്റൊരു സന്ദർഭത്തിൽ ഫിനാൻസ് കമ്മീഷൻ അത്തരമൊരു ശുപാർശ നടത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

2019ൽ കർണാടക തീവ്രമായ വെള്ളപ്പൊക്ക കെടുതികൾ അഭിമുഖീകരിച്ചുകൊണ്ടിരുന്നപ്പോൾ സംസ്ഥാന സർക്കാർ 35,000 കോടി രൂപയുടെ ഒരു അടിയന്തര സഹായഭ്യർത്ഥന നടത്തി. വെറും 1800 കോടി രൂപയാണ് അന്ന് കേന്ദ്രസർക്കാർ നൽകിയത്. ആ തുക പോലും അതേ വർഷം നൽകിയില്ല. കൂടാതെ അതിനടുത്ത വർഷം സംസ്ഥാനത്ത് വരൾച്ച ഉണ്ടായപ്പോൾ വെറും 1300 കോടി രൂപയാണ് സഹായധനമായി നൽകിയത്.

കോവിഡ് 19 മഹാമാരിയുടെ കാലത്ത് ബി.ജെ.പിയാൽ നയിക്കപ്പെട്ട സംസ്ഥാന സർക്കാറുകൾ പോലും കേന്ദ്ര സഹായത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കെ, മഹാമാരിയുടെ സാഹചര്യത്തിൽ നിന്നും ലാഭം കൊയ്തുകൊണ്ടിരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.

ഇപ്പോൾ കർണാടക തീവ്രമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്, കേന്ദ്രസർക്കാരിൽ നിന്നും ഇതുവരെ സഹായം ഒന്നും എത്തിച്ചേർന്നിട്ടില്ല.

കർണാടകയിലെ കോൺഗ്രസ് സർക്കാർ അന്നഭാഗ്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്നും അധികം അരി (വിലയ്ക്ക് തന്നെ) ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഗോഡൗണുകളിൽ ധാരാളം അരി കെട്ടിക്കിടപ്പുണ്ടെങ്കിലും കേന്ദ്രസർക്കാർ കർണാടകയിലെ ജനങ്ങൾക്ക് അരി നൽകിയില്ല. പകരം അവരിപ്പോൾ അതേ അരി മോദിയുടെ മുദ്രയും പതിച്ച് ‘ഭാരത് അരി’ എന്ന പേരിൽ വിതരണം ചെയ്യുകയാണ്.

ഇതിന്റെ കാരണങ്ങൾ

ഒരു രാഷ്ട്രം, ഒരു ദേശം, ഒരു ഭാഷ, ഒരു സമ്പദ് വ്യവസ്ഥ, ഒരു മതം എന്ന തത്വത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. ഈ നയം വിവിധങ്ങളായ ഭാഷകൾ, സംസ്കൃതികൾ, സമ്പദ് വ്യവസ്ഥകൾ ഉള്ള സംസ്ഥാനങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു. ഈ രാഷ്ട്രം പണിതുയർത്തിയ ഫെഡറൽ ഘടനയ്ക്കും ഈ ആശയം പ്രതിബന്ധമായി തീരുന്നു.

അവസരവാദപരമായി ‘ഒന്ന്’ (one) എന്ന തത്വത്തെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ അതുല്യതയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി, കേന്ദ്രസർക്കാർ യൂണിഫോം ജി.എസ്.ടി വ്യവസ്ഥ നടപ്പിലാക്കി, സംസ്ഥാന സർക്കാരുകളെ കേന്ദ്രസർക്കാരിന്റെ ആശ്രിതരാക്കി മാറ്റിക്കൊണ്ട് എല്ലാ നികുതികളെയും കേന്ദ്രീകൃതമാക്കുകയും ചെയ്തു.

എല്ലാ അധികാരവും കേന്ദ്രീകരിക്കുകയും ഈ പരമാധികാരം ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ നിയന്ത്രിക്കുകയും ചെയ്യുന്നതിന് പുറകിൽ ബി.ജെ.പിയുടെ കോർപ്പറേറ്റ് മിത്രങ്ങൾക്കും, തീർത്തും അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ഏതാനും വ്യക്തികൾക്കും അഭിവൃദ്ധി ഉണ്ടാക്കുക എന്ന ഒളിച്ചുവയ്ക്കപ്പെട്ട ഒരു അജണ്ടയുണ്ട്.

‘ഏകം’ എന്ന മന്ത്രം മുഴങ്ങിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ഒരു ജാതി, ഒരു സമൂഹം, ഒരു വർഗ്ഗം എന്ന ആശയത്തിൽ വിശ്വസിക്കുന്നില്ല. അധികാരം മൊത്തത്തിൽ കേന്ദ്രീകരിക്കുന്നതിനായി അവർ ‘ഏകം’ എന്ന മന്ത്രം ഉപയോഗിക്കുന്നു. കൂടാതെ അധികാരം നിലനിർത്തുന്നതിനായി വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തെ ആശ്രയിക്കുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കും കർണാടക സ്വത്വത്തിനും കർണാടകയുടെ വികസനത്തിനും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം പ്രതിബന്ധം സൃഷ്ടിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 25, 2024 3:15 pm