‘ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി, എ ഫാന്റസി ഇൻ ത്രീ പാർട്സ്’ എന്നാണ് നിഷ അബ്ദുള്ള സംവിധാനം നിർവ്വഹിച്ച ഡിജിറ്റൽ ഡ്രാമയുടെ പേര്. എന്നാൽ ഇതൊരു സാങ്കൽപ്പിക സൃഷ്ടിയല്ലെന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള രംഗാവിഷ്കാരമാണെന്നും, പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് അനുയോജ്യമല്ലെന്നുമുള്ള മുന്നറിയിപ്പോടെയാണ് കാണികളെ നാടകത്തിലേക്ക് കടത്തിവിടുന്നത്. 2020 ലെ ഡൽഹി കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളാണ് ബാംഗ്ലൂർ ആസ്ഥാനമായ ക്വാബില കളക്ടീവ് നിർമ്മിച്ച ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി എന്ന ഡിജിറ്റൽ ഡ്രാമ തിരശ്ശീലയിൽ വെളിപ്പെടുത്തുന്നത്.
ഇരകളുടെ ആത്മഭാഷണങ്ങളിലൂടെ പൊലീസും, മാധ്യമങ്ങളും, ഭരണകൂടവും മറച്ചുവെച്ച കലാപത്തിന്റെ യാഥാർത്ഥ്യം തുറന്നുകാണിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന ഈ ഡിജിറ്റൽ ഡ്രാമ നാടകത്തിന്റെയും, ഡോക്യുമെന്ററിയുടെയും, സിനിമയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. മാപ്പിള പാട്ടിന്റെ പ്രിതിരോധ ശക്തിയെ വീണ്ടെടുക്കുന്നു. ഇറ്റ്ഫോക്കിലെ പ്രദർശനത്തിന് ശേഷം, കലയെയും കാലത്തെയും കുറിച്ച് സംവിധായിക നിഷ അബ്ദുള്ളയുമായി നടത്തിയ സംഭാഷണത്തിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ.
![](https://www.keraleeyammasika.com/wp-content/uploads/2024/02/WhatsApp-Image-2024-02-18-at-18.32.55-1.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2024/02/WhatsApp-Image-2024-02-18-at-18.32.55-1.jpeg)
തിരശ്ശീലയിൽ ഒരു നാടകം
ഒരു ഡിജിറ്റൽ പ്രോജക്ടിനുള്ള ഗ്രാന്റ് കിട്ടിയപ്പോഴാണ് സത്യത്തിൽ ഹൗ ലോങ്ങ് ഈസ് ഫെബ്രുവരിയുടെ ആലോചനങ്ങൾ ആരംഭിച്ചത്. പരീക്ഷണത്തിനുള്ള ഒരവസരമായി ഞാനതിനെ കണ്ടു. സ്ക്രീനിന് വേണ്ടിയാണ് എഴുതേണ്ടത്, എന്നാൽ നാടകത്തിന്റെ അംശങ്ങൾ നഷ്ടമാകരുത്. നാടകം എന്റെ കലയാണ്. നാടകത്തോടൊപ്പം തന്നെയാണ് ഞാൻ നിലനിൽക്കുന്നതും. എന്നാൽ കുറേക്കൂടി ആളുകളെ നാടകം കാണിക്കാൻ വേണ്ടി ഈ പരീക്ഷണത്തിന് ഞാൻ സന്നദ്ധമായി. നാടകത്തിന്റെയും സിനിമയുടെയും രചനാശാസ്ത്രം ഞാൻ പഠിച്ചുകൊണ്ടിരുന്നു. നാടകവും സിനിമയും തമ്മിൽ ലയിച്ചാൽ എന്തുകിട്ടും? കോവിഡിൽ നിന്നും നാടകക്കാർ പുറത്തുവരുന്ന സമയമായിരുന്നു. ഓൺലൈനിൽ ഞാൻ ധാരാളം നാടകങ്ങൾ കണ്ടു. പ്രശസ്തമായ പല നാടക കമ്പനികളും അവരുടെ ആർക്കൈവുകൾ തുറന്നു. എന്നാൽ ഒരു സൂം നാടകമായിരുന്നില്ല എനിക്ക് വേണ്ടത്. ഈ നാടകങ്ങളിൽ നിന്നും വേദിയും സ്ക്രീനും തമ്മിലെ വ്യത്യാസം ഞാൻ മനസ്സിലാക്കി. ആ നാടകങ്ങൾ തന്ന തിരിച്ചറിവുകളിൽ നിന്നാണ് ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി രൂപപ്പെട്ടത്. സിനിമയ്ക്കും നാടകത്തിനും ഇടയിലെ ഊഞ്ഞാലാട്ടമാണത്. സിനിമയിൽ എങ്ങനെ നാടകത്വം പ്രകടമാക്കാം എന്നുള്ളതായിരുന്നു എന്റെ അന്വേഷണം. വേദിയിൽ കാണുന്ന ഒരു പൊലീസ് സ്റ്റേഷനാണ് ഞാൻ ഒരുക്കിയത്. ഒരു നാടകം കാണുമ്പോൾ ഓരോ കഥാപാത്രത്തിലേക്കും കണ്ണുവെട്ടിക്കുന്ന കാണിയെ പോലെയാണ് ക്യാമറ ഉപയോഗിച്ചത്. അങ്ങനെ ക്യാമറയിലൂടെ നാടകത്തിന്റെ കാഴ്ച്ചാനുഭവം സാധ്യമാക്കാനായി. തിരശ്ശീലയിൽ അവതരിപ്പിക്കുമ്പോഴും ഒരു സിനിമയാവരുത് എന്ന നിർബന്ധമുണ്ടായിരുന്നു എനിക്ക്.
ആടുകൾ അറസ്റ്റിൽ !
ഇരകൾക്ക് വേണ്ടി സംസാരിക്കുകയാണ് കലാകാരരെന്ന് പലരും വിശ്വസിക്കുന്നു. ഡൽഹിയിലായാലും, മണിപ്പൂരിലായാലും എല്ലാം അവർ നിരന്തരം അവരുടെ സത്യം വിളിച്ചു പറയുന്നുണ്ട്. അനുഭവങ്ങളിലൂടെയും, രേഖകളിലൂടെയും, ശരീരത്തിനേറ്റ മുറിവുകളിലൂടെയും അവർ നിരന്തരം സത്യം പറയുന്നു. എന്നാൽ നമ്മുടെ സമൂഹമോ ഭരണകൂടമോ അവരെ കേൾക്കാൻ തയ്യാറാണോ? അവരുടെ അനുഭവസാക്ഷ്യങ്ങൾ ആവണം ഈ നാടകത്തിന്റെ കാമ്പെന്ന് തീർച്ചപ്പെടുത്തിയിരുന്നു. പിന്നെ അതെങ്ങനെ ദൃശ്യവത്കരിക്കാം എന്നായി ആലോചനകൾ. കാരണം കേട്ടിരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല അവർക്ക് പറയാനുള്ളത്. എന്നാൽ ആളുകളെ പിടിച്ചിരുത്തണമായിരുന്നു എനിക്ക്. ഈ സത്യങ്ങൾ തുറന്നു കാണിക്കണമായിരുന്നു. ഒരു കലാപം എങ്ങനെ നമ്മെ ബാധിക്കും എന്ന് ബോധ്യപ്പെടുത്തണമായിരുന്നു. അതുകൊണ്ടാണ് ഞാൻ നാടകത്തിൽ ആക്ഷേപഹാസ്യത്തിന്റെ ഒരു തലം നിലനിർത്തിയത്. വഴിമാറി നടന്നതിനും, പശുവിനുള്ള പുല്ലു തിന്നതിനും 72 ആടുകളെ അറസ്റ്റു ചെയ്യുന്ന, ഉടമസ്ഥനെ രാജ്യദ്രോഹ കുറ്റങ്ങളിൽ പ്രതിയാക്കുന്ന ഒരു പൊലീസ്റ്റേഷൻ കാണുമ്പോൾ വിചിത്രമായി തോന്നാം; എന്നാൽ സത്യമതാണ്. അതാണ് നാം ജീവിക്കുന്ന രാജ്യത്തിന്റെ അവസ്ഥ. എന്നാൽ നാം എവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ഇപ്പോഴും തിരിച്ചറായാത്ത വിഭാഗങ്ങൾ നമുക്കിടയിലുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിക്കുന്നവുരുണ്ട്. ഇല്ല, ഇതിനുമപ്പുറം!
![](https://www.keraleeyammasika.com/wp-content/uploads/2024/02/nisha3.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/02/nisha3.jpg)
സത്യവും സങ്കൽപ്പവും
ഇതൊരു ഭാവനാ പദ്ധതിയാണ്. ഈ ഭാവനാ പദ്ധതി ഇന്ന് ഒരു അടിസ്ഥാന മനുഷ്യാവശ്യമാണ്. ഇന്നലയെ കുറിച്ചുള്ള നമ്മുടെ വിചാരങ്ങളാണ് നാളെയെ കുറിച്ചുള്ള നമ്മുടെ ആലോചനകളെ നിർണ്ണയിക്കുന്നത്. ഇന്ത്യയിൽ നാം നേരിടുന്ന ഈ അടിച്ചമർത്തലിൽ നിന്നും ഒരുനാൾ പുറത്തുകടക്കാൻ കഴിയുമെന്ന പ്രതീക്ഷ നമുക്ക് നഷ്ടപ്പെട്ടുകൂടാ. നമ്മുടെ പ്രതിരോധത്തിന്റെ ചരിത്രത്തിലും വർത്തമാനത്തിലും ഒരു കലാകാരിയെന്ന നിലയ്ക്ക് എനിക്ക് പങ്കാളിയാവാൻ കഴിയുക, യഥാർത്ഥ നീതിയെന്തെന്നും സഹിഷ്ണുതയെന്തെന്നും സമഭാവനയെന്തെന്നും വിഭാവനം ചെയ്യുന്നതിലൂടെയാണ്. പേടിപ്പിച്ചും അടിച്ചമർത്തിയും നിലനിർത്തുന്ന സമാധാനത്തിന് പകരം നീതിയിൽ പുലരുന്ന സമാധാനം സങ്കൽപ്പിക്കുന്നതിലൂടെയാണ്. സങ്കൽപ്പത്തിന് ഇത്ര പ്രാധാന്യം എന്തെന്ന് പലരും എന്നോട് ചോദിച്ചു. നീതിയും സമാധാനവും ഇന്ന് നമ്മുടെ കൈയ്യെത്തും ദൂരത്തില്ല. സങ്കൽപ്പിക്കാനും പ്രത്യാശയോടെ ഭാവിയെ വിഭാവനം ചെയ്യാനും മാത്രമെ നമുക്ക് സാധിക്കുകയുള്ളു. സങ്കൽപ്പിക്കാൻ പോലും നമുക്ക് കഴിയില്ല എങ്കിൽ ആ ഭാവിയിലേക്ക് എത്തിച്ചേരാൻ നമുക്ക് എങ്ങനെ സാധിക്കും? മാവേലി നാട്, ബേഗംപുര തുടങ്ങിയ സങ്കൽപ്പങ്ങൾ ഉട്ടോപ്യയായി തോന്നാം എങ്കിലും അവയുടെ പ്രാധാന്യം എന്താണ്? നാം എത്തേണ്ട ഒരിടത്തെ അവ കാണിച്ച് തരുന്നു.
സത്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ
ട്രൂത്ത്, കോൺസ്പിറസി, അക്കൌണ്ടബിലിറ്റി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ഈ ഡിജിറ്റൽ ഡ്രാമ അവതരിപ്പിക്കുന്നത്. ഇവയെല്ലാം ഇന്ന് കൽപ്പനകൾ മാത്രമായി കഴിഞ്ഞിരിക്കുന്നു. ഫാഷിസ്റ്റുകൾ അവരുടെ പദ്ധതികൾ നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. അവർ ആദ്യം ഇല്ലാതാക്കുന്നത് വിശ്വാസ്യതയാണ്. മനുഷ്യർക്ക് പരസ്പരം വിശ്വാസിക്കാൻ കഴിയാതാവും. അതോടൊപ്പം അവർ സത്യത്തെ ഇല്ലായ്മ ചെയ്യും. നിങ്ങൾക്ക് പരസ്പരം വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, സത്യം തുറന്നുപറയാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ… അവർക്ക് നമ്മെ എന്തും ചെയ്യാം ! അതാണ് നാം ഇന്നു ജീവിക്കുന്ന കാലം. സത്യം തിരിച്ചുപിടിക്കാനുള്ള ഓരോ ശ്രമവും, നമ്മിലെ മാനവികതയെ വീണ്ടെടുക്കും. ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അച്ഛേദിൻ നമുക്ക് വേണ്ട, സച്ഛേദിൻ മതി. സത്യം നിലനിൽക്കാതെ നമുക്ക് അവകാശങ്ങളുണ്ടാവില്ല. സാഹോദര്യത്തോടെ സമാധാനത്തിൽ ജീവിക്കാനുമാവില്ല. സാഹോദര്യത്തിന്റെ അകക്കാമ്പിലാണ് സത്യത്തിന്റെ ഉറവിടം. മറ്റെന്താണ് നമ്മെ പൗരന്മാരായി കൂട്ടിയിണക്കുന്നത്? ഭരണഘടനയാണത്. സത്യത്തിൽ അടിയുറച്ചു നിലനിൽക്കുന്നതാവണം ഭരണഘടന.
![](https://www.keraleeyammasika.com/wp-content/uploads/2024/02/nisha2.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/02/nisha2.jpg)
മാപ്പിള പാട്ടിലെ ഇന്ത്യൻ മുസ്ലിം
പൗരത്വ ബില്ലിനെതിരായ സമരങ്ങൾ ശക്തമായപ്പോൾ ഷഹീൻബാഗ് ഒരു അടയാളമായി. പ്രതിഷേധങ്ങളെ വകവയ്ക്കാത്ത ഭരണകൂടം ആ സാഹചര്യത്തിലും ഈ രാജ്യത്തെ മുസ്ലിങ്ങളെ കേൾക്കാൻ തയ്യാറായില്ല. അവർ ബില്ല് പാസാക്കി. രാജ്യത്തുടനീളം പ്രതിഷേധത്തിന്റെ പരമ്പരകൾ അണിനിരന്നു. ബാംഗ്ലൂരിലും ബോംബെയിലും, ലഖ്നൗവിലും, മാംഗ്ലൂരിലും കേരളത്തിലും ജാമിഅയിലും ജെ.എൻ.യു.വിലും പലയിടങ്ങളിലും അവർ തങ്ങളുടെ ഷഹീൻബാഗ് ഉണ്ടാക്കി. അതുകൊണ്ടുതന്നെ പിന്നീട് സമരക്കാർ അക്രമിക്കപ്പെട്ടപ്പോൾ നമ്മൾ എല്ലാവരും അക്രമിക്കപ്പെട്ടതു പോലെയാണ് അനുഭവപ്പെട്ടത്. എന്നാൽ ആ കലാപത്തിന്റെ ഇരകളായത് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഒരു വിഭാഗം മനുഷ്യരായിരുന്നു. എങ്കിലും ആ സമരകാലം ഇപ്പോഴും സാഹോദര്യത്തിന്റെ അനുഭൂതി പകരുന്നു. പരസ്പര സംവേദനത്തിന്റെ സാധ്യതകൾ അന്വേഷിക്കുകയായിരുന്നു നാം. പരാശ്രയത്തിന്റെ പുതിയ പാഠങ്ങൾ പങ്കുവെക്കുകയായിരുന്നു. രാജ്യത്തുടനീളമുള്ള മുസ്ലിം സമൂഹങ്ങൾ തമ്മിൽ ഒരു ഇന്ത്യനും മുസ്ലിമും ആയിരിക്കുന്നതിനെ പറ്റി വളരെ ആഴത്തിലുള്ള ഒരു സംവേദനം നടന്നു. എന്നാൽ ആത്യന്തികമായി അക്രമങ്ങൾ നടപ്പിലാക്കപ്പെട്ടത് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മനുഷ്യർക്ക് മുകളിലായിരുന്നു.
മാപ്പിള പാട്ടിന്റെ പ്രതിരോധ ചരിത്രം ആ അക്രമങ്ങൾക്ക് സാക്ഷിപറയാനുള്ള ഒരു വഴി കാണിച്ചുതന്നു. യഥാർത്ഥ ഇരകളായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മനുഷ്യരോട് കൂടെ നിൽക്കാനും വേദനയുടെയും, ഓർമ്മകളുടെയും ഭാരം താങ്ങാൻ ഞങ്ങളുടെ കൈത്താങ്ങുണ്ടെന്ന് പറയാനുമുള്ള വഴിയായിരുന്നു എനിക്ക് മാപ്പിളപ്പാട്ട്. സകലതും ഓർത്തുവെക്കപ്പെടും എന്നാണല്ലോ നമ്മൾ എപ്പോഴും പറയാറ്. നസിറുദ്ധീൻ മണ്ണാർക്കാടാണ് ഈ മാപ്പിള പാട്ടുകൾ എഴുതിയത്. ബാംഗ്ലൂരിലുള്ള പാട്ടുകാരി ശ്വേതാ മാത്യുവാണ് പാടിയത്. പാട്ടിൽ പറയേണ്ടതെന്തെന്ന് ഞങ്ങൾ പലവട്ടം കൂടിയിരുന്ന് പരസ്പരം പറഞ്ഞു. തങ്ങളുടെ മക്കൾക്കും ഇവിടെ ജീവിക്കാൻ വേണ്ടി സമരത്തിനിറങ്ങിയ ആ സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും അവരുടെ സഹനങ്ങളുടെയും ഓർമ്മയായി മാറി ആ മാപ്പിള പാട്ടുകൾ. ഒടുവിൽ ശുഭപ്രതീക്ഷ ഉള്ളവർ ആയിരിക്കാനും മാപ്പിള പാട്ടുകൾ കരുത്തേകുന്നു. അതാണ് മാപ്പിള പാട്ടുകളുടെ ചരിത്രം. എനിക്കേറെ അടുപ്പം മാപ്പിള പാട്ടുകളോടുണ്ട്. കുടുംബം കൂടുമ്പോഴെല്ലാം ഞങ്ങൾ എപ്പോഴും മാപ്പിള പാട്ടുകൾ പാടും. പാടിയും പറഞ്ഞു മാപ്പിള പാട്ടുകൾ അത്രയേറെ പരിചിതമാണ്. ഗൾഫ് പ്രവാസത്തിന്റെയും, കേരളത്തിലെയും ഉത്തർപ്രദേശിലെയും എല്ലാം മുസ്ലിം ജീവിതത്തിന്റെയും പാരമ്പര്യമുള്ളതിനാൽ എനിക്ക് ഇന്ത്യയിൽ എവിടെയുമുള്ള മുസ്ലിങ്ങൾക്കും തമ്മിൽ പാരസ്പര്യത്തിന്റെ വഴികളുണ്ട് എന്നറിയാം. മാപ്പിളപാട്ട് അതിൽ ഒരു വഴിയാണ്.
![](https://www.keraleeyammasika.com/wp-content/uploads/2024/02/WhatsApp-Image-2024-02-18-at-18.32.56.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2024/02/WhatsApp-Image-2024-02-18-at-18.32.56.jpeg)
കലാകാരിയായ മുസ്ലിം സ്ത്രീ
ഇപ്പോൾ നമുക്ക് ഏറെ പണിയെടുക്കാനുണ്ട് എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. കാരണം പലരും അവരുടെ പണികൾ ചെയ്യുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾക്ക് സത്യം എന്തെന്ന് അറിയേണ്ട, കോടതികൾ വേണ്ടപോലെ പ്രവർത്തിക്കുന്നില്ല, ചോദ്യങ്ങളോട് പ്രതികരിക്കാൻ ഒരു പ്രസ് കോൺഫ്രൻസിന് പോലും പ്രധാനമന്ത്രി തയ്യാറല്ല. അതിനാൽ തന്നെ പലരുടെയും പണി നമുക്ക് ഏറ്റെടുക്കേണ്ടി വരും. ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് എങ്കിലും എന്റെ സമുദായത്തിലെ മറ്റുള്ളവരെക്കാൾ ഉത്തരവാദിത്തം എനിക്കുണ്ടെന്ന് തോന്നുന്നു. നമ്മളെല്ലാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം തന്നെയാണത്. എന്നാൽ ഒരു പ്രത്യേക സമുദായത്തിലെ കലാകാരുടെ മാത്രം ബാധ്യതയായിരിക്കരുത് ഈ ദൗത്യം. സത്യം പ്രതിഫലിപ്പിക്കുന്ന കൂടുതൽ കലാകാരുണ്ടാവണം. എന്നാൽ പല നാടകങ്ങളിലും സത്യം മറച്ചുപിടിക്കാനായി രൂപകങ്ങൾ ഉപയോഗിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. നാം പറയുന്ന സത്യത്തെ നിരാകരിക്കുന്നതാവരുത് നമ്മുടെ കല.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)