രാഷ്ട്രീയ മൂല്യങ്ങളുടെ ഊർജ്ജഖനി

അടിയന്തിരാവസ്ഥ കാലത്തെ നക്സലൈറ്റ് തടവുകാരെകുറിച്ചുള്ള പുസ്തകം ഒരിക്കലും ഭൂതകാലത്തിന്റെ ന്യായീകരണമാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. 35 വർഷം മുമ്പ് നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഇന്നും വേണ്ടത് എന്ന തരത്തിലുള്ള ഒരു സൂചനയും പുസ്തകത്തിലുണ്ടാകരുത്. അത് ഈ പുസ്തകത്തിന്റെ പരിധിയിൽ വരുന്ന പ്രശ്നമല്ല. വർഷങ്ങൾക്ക് ശേഷവും ചാരുമജുംദാർ മോഡലിലുള്ള ആക്ടിവിസത്തിനായി കേരളത്തെ തയ്യാറെടുപ്പിക്കേണ്ടതുണ്ടോ എന്ന ചർച്ച ഈ പുസ്തകത്തിനു പുറത്താണുണ്ടാകേണ്ടത്. അടിയന്തിരാവസ്ഥ കാലത്തെ നക്സൽ തടവുകാരുടെ വിവരങ്ങളാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം.

എന്തുകൊണ്ട് നക്സൽ തടവുകാരെ മാത്രം തിരഞ്ഞെടുത്തു എന്നതാണ് മറ്റൊരു ചോദ്യം? പാർലമെന്ററി ജനാധിപത്യത്തിന് പുറത്ത്, സായുധ വിപ്ലവത്തിനായി പ്രവർത്തിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാപരമായ ഒരു നിയന്ത്രണത്തിനെതിരെ പ്രവർത്തിക്കേണ്ടിവന്നു എന്നതാണ് അടിയന്തിരാവസ്ഥക്കെതിരെ ഉണ്ടായ നക്സലൈറ്റുകളുടെ പ്രക്ഷോഭത്തിന്റെ പ്രധാന പ്രത്യേകത. അക്കാലത്ത് ജയിലിലുണ്ടായിരുന്ന നക്സലൈറ്റ് തടവുകാരിലും പ്രക്ഷോഭത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നവരിലും അടിയന്തിരാവസ്ഥ വരുത്തിയ മാറ്റം കൂടി വിലയിരുത്തപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

കേരളീയം, 2010 ഒക്ടോബർ ലക്കം

അടിയന്തിരാവസ്ഥയ്ക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യ ഒട്ടും നല്ലതായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നായിരുന്നു നക്സലൈറ്റുകൾ സായുധസമരത്തിലേക്ക് തിരിയുന്നത്. എന്നാൽ അടിയന്തിരാവസ്ഥ നിലവിൽ വന്നതിന് ശേഷമുള്ള അവസ്ഥ ഭീകരമാണെന്ന് പറഞ്ഞ് അതിനെതിരെ തിരിയുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ ചില നന്മകൾ ഉണ്ടെന്ന തോന്നൽ അവ്യക്തമായി ചിലരുടെ മനസ്സിൽ അക്കാലത്തുണ്ടായിരുന്നു. അതിനെ വിലയിരുത്തുന്നതിനുകൂടിയാണ് ജയിലിൽ കഴിഞ്ഞിരു ന്ന നക്സലൈറ്റുകളുടെ പുസ്തകം ശ്രമിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞിരുന്ന നക്സലൈറ്റ് തടവുകാർ മാത്രം മതി എന്ന് ഉറച്ച തീരുമാനമെടുത്തതും ഇക്കാരണങ്ങളാലാണ്.

ചാരുമജും​ദാർ

സമൂഹത്തിലെ സെലിബ്രിറ്റികളായ ഇടതുപക്ഷക്കാരുടെ മുഖവുരയൊന്നും പുസ്തകത്തിൽ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. നമ്മുടെ ചരിത്രത്തെ നമ്മുടെ തന്നെ ആത്മബോധത്തിന്റെ അടിസ്ഥാനത്തിൽ അല്പം വ്യത്യസ്തതയോടെ എങ്ങിനെ കാണാം എന്നതാകണം പുസ്തകം. അടിയന്തിരാവസ്ഥ കാലത്തെ സാമൂഹികമായി വിലയിരുത്താനുള്ള സംവാദക്ഷമത കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിലും
വിപ്ലവകാരികൾക്കിടയിലും ഇനിയുമുണ്ടായിട്ടില്ല. അതിന് കാത്തിരിക്കേണ്ടതുമില്ല. 35 വർഷം കഴിഞ്ഞല്ലോ? 57ൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വന്നശേഷം പത്ത് വർഷം മാത്രമാണ് നമ്മൾ കാത്തിരുന്നത്. 67ൽ ഇന്ത്യൻ വിപ്ലവത്തിന് സമയം വൈകി എന്നു പറഞ്ഞ് നക്സൽ പ്രസ്ഥാനം ആരംഭിക്കുകയായിരുന്നു. 8 പേർ മാത്രമായിരുന്നു കേരളത്തിൽ നക്സലൈറ്റുകളാൽ അപകടപ്പെട്ടത്. മരിച്ചവർ 6 പേർ മാത്രം. ഭൂമിശാസ്ത്രപരമായ വലിപ്പക്കുറവുകൊണ്ടുമാത്രമല്ല ഇത് സംഭവിക്കുന്നത്. ഒരു പുന്നപ്രവയലാറും ഒരു മാസത്തിൽ കൂടുതൽ നിലനിന്ന ചരിത്രം കേരളത്തിനില്ല. ചരിത്രം വളരെ വിശാലമായതിനാൽ സായുധവിപ്ലവം ഇനിയുണ്ടാകില്ല എന്നൊന്നും പറയാൻ കഴിയില്ല. ഓരോ തലമുറയ്ക്കും സ്വന്തം തെറ്റുകൾക്കുള്ള അവകാശമുണ്ട്.

വിപ്ലവം വിജയിക്കുമോ പരാജയപ്പെടുമോ എന്നതായിരുന്നു പഴയ പ്രശ്നം. എന്നാൽ ജീവനെടുത്തും ജീവൻ കൊടുത്തും ഒരു വിപ്ലവം വിജയിക്കേണ്ടതുണ്ടോ എന്നതാണ് ഇന്നത്തെ പ്രശ്നം. ഇതത്രത്തോളം ത്യാഗവും വയലൻസും മുകളിൽ നിന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള സാമൂഹികമാറ്റം ആവശ്യമില്ല എന്ന തോന്നലാണ് എനിക്കുള്ളത്. പിന്നെ മുൻപ് പറഞ്ഞതുപോലെ ഓരോരോ തലമുറയ്ക്കും അതിന്റേതായ തെറ്റുകൾക്കുള്ള അവകാശമുള്ളതിനാൽ അതിനിയും സംഭവിക്കണം. ഇനിയൊരു അടിയന്തിരാവസ്ഥ കേരളത്തിൽ ഉണ്ടാവുകയാണെങ്കിൽ ഇപ്പോഴുള്ള കേരളം അടിയന്തിരാവസ്ഥയേക്കാൾ ഭേദമാണോ അല്ലയോ എന്ന് ഉറപ്പിക്കേണ്ടിവരും. എന്താണ് മാറേണ്ടത്, എന്താണ് മാറ്റേണ്ടതില്ലാത്തത്? ഇപ്പോൾ നിലവിലുള്ളതിൽ മാറ്റേണ്ടതില്ലാത്ത നിരവധി സംഭവങ്ങളുമുണ്ടാകും. മാറ്റേണ്ടതില്ലാത്ത സംഭവങ്ങൾക്ക് വേണ്ടി വെറുതെ ഊർജ്ജം കളയേണ്ടതില്ല. മനുഷ്യൻ എപ്പോഴും സമരം ചെയ്തുകൊണ്ടേയിരിക്കും. മനുഷ്യസഹജമാണ് സമരം. അത് ഭരണകൂടം പിടിച്ചെടുക്കാനുള്ള സമരമായി വികസിപ്പിക്കേണ്ടതില്ല. നക്സലൈറ്റുകൾ എല്ലാ സമരങ്ങളെയും ഭരണകൂടം പിടിച്ചെടുക്കാനുള്ള ഉപാധിയായാണ് കണ്ടിരുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാമെല്ലാം ചെയ്യുന്ന, ഇടക്കിടെ ഉയർന്നും താണുമിരിക്കുന്ന സമരമുണ്ട്. ഇടതുവിപ്ലവകാരികൾ ഇതിനെ അവഗണിക്കുകയാണ് പതിവ്. അവർ വളരെ കല്പനികമായാണ് സമരത്തെ കാണുന്നത്. ആളുകൾ സംഘടിച്ച് ഭരണകൂടം പിടിച്ചെടുക്കണമെന്ന് മാത്രമാണ് അവർ ചിന്തിക്കുന്നത്. അടിയന്തിരാവസ്ഥകാലത്തെ നക്സലൈറ്റ് തടവുകാരെക്കുറിച്ചുള്ള പുസ്തകം കാലികമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇങ്ങിനെയും ചില മലയാളികൾ പുസ്തകവുമായി ടി.എൻ ജോയ്

രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം

അടിയന്തിരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം എന്നതാണ് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപനസമിതി മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. രാഷ്ട്രീയ തടവുകാർക്ക് മറ്റ് പല സംസ്ഥാനങ്ങളിലും നൽകുന്നതു പോലെയുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. മാർക്സിസ്റ്റുകാരും നക്സലൈറ്റുകളും ആർ.എസ്. എസുകാരും സോഷ്യലിസ്റ്റുകളുമെല്ലാം ഒരുമിച്ച് നിന്ന അത്യപൂർവ്വ സംഭവമായിരുന്നു അടിയന്തിരാവസ്ഥ. വലിയ വൈരുദ്ധ്യമുള്ള ഈ സംഘങ്ങളിൽ നിന്നെല്ലാം അഞ്ഞൂറോളം ആളുകൾ വിവിധ ജയിലുകളിൽ അടിയന്തിരാവസ്ഥ കാലത്തുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യം ദുർബലമാണെന്ന് കരുതുന്ന ആളല്ല ഞാൻ. എന്നാൽ ജനാധിപത്യത്തിന് സംഭവിച്ച ഒരു അപഭ്രംശം (Aberration) ആയിരുന്നു ആ കാലം. അത്തരം പ്രശ്നങ്ങൾ എപ്പോഴും ഈ വ്യവസ്ഥയോടൊപ്പം ഉണ്ടാകും. അടിയന്തിരാവസ്ഥയിലൂടെ ജനാധിപത്യത്തിന്റെ മുകളിലുണ്ടായ ഭരണഘടനാപരമായ നിയന്ത്രണം അതിന് മുൻപുണ്ടായിരുന്ന ജനാധിപത്യ സംവിധാനത്തിന്റെ ആകർഷണീയത അന്ന് ബോധ്യപ്പെടുത്തി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കോൺഗ്രസ്സ് അടക്കം അടിയന്തിരാവസ്ഥ ശരിയായിരുന്നു എന്ന് പറയുന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നിട്ടില്ല. അടിയന്തിരാവസ്ഥ പിൻവലിക്കുന്നതുപോലും ആരുടെയും സമരത്തിന്റെ ഫലമായല്ല. ഇന്ദിരാഗാന്ധിക്ക് സംഭവിച്ച അബദ്ധം ഒരുപക്ഷേ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും. അല്ലെങ്കിൽ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും. അവർക്ക് പരിചയമുള്ള അവരുടെ അച്ഛന്റെ സുഹൃത്തുക്കളായിരുന്ന പലരും ജയിലിലായി. അത്തരം സംഭവങ്ങളെല്ലാം പുനർചിന്തക്ക് വഴിയൊരുക്കിയിരിക്കാം.

ടി.എൻ ജോയ് സമരമുഖത്ത്

അന്നത്തെ ജീവിതങ്ങളിലൂടെ ഇന്ന് കടന്നുപോകുമ്പോൾ

സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്നും അന്ന് ജയിലിൽ പോയിരുന്നു. അവരുടെ ജീവിതങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെടണമെന്ന് എനിക്ക് തോന്നി. അന്ന് ജയിലിൽ കിടന്നിരുന്ന പലരും പ്രാരാബ്ദങ്ങൾ കാരണം ഇന്ന് ജീവിക്കാൻ പ്രയാസപ്പെടുകയാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അത്തരമാളുകളെ സാമ്പത്തികമായി സഹായിക്കുന്നതിനായി “ലവ്പാത്ത്’ എന്നൊരു സംഘടന രൂപീകരിച്ച് ഞങ്ങൾ കുറേ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രഒരു സി.പി.എംകാരനെ പരിചയപ്പെട്ടത്. മദ്ധ്യപ്രദേശിൽ സി.ഐ.ടി.യു പ്രവർത്തകനായിരുന്ന അയാൾ അടിയന്തിരാവസ്ഥക്കാലത്ത് അവിടെ ജയിലിൽ കിടന്നിരുന്നു. ഇന്ന് അയാൾക്ക് സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 6000 രൂപ പെൻഷൻ ലഭിക്കുന്ന അയാൾ ഇന്ന് അതുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. യു.പി.യിലും പഞ്ചാബിലും ഇതേ രീതിയിൽ അടിയന്തിരാവസ്ഥ തടവുകാർക്ക് പെൻഷൻ നൽകുന്നുണ്ട്. കേരള സർക്കാരും ഇതുപോലെ പെൻഷൻ നൽകണമെന്നാണ് തടവുകാർ ആവശ്യപ്പെടുന്നത്. സി.പി.എം ഉൾപ്പെടെയുള്ള രാഷ്ടീയ പാർട്ടികളുടെ പിന്തുണയാണ് ഇപ്പോൾ ഇക്കാര്യത്തിനായി ഞങ്ങൾ തേടിക്കൊണ്ടിരിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് സർക്കാരിന് അതിനുള്ള ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇന്നത്തെ അവരുടെ മിക്ക നേതാക്കന്മാരും അന്ന് ജയിലിലായിരുന്നു. പെൻഷന്റെ കാര്യം സർക്കാർ താത്വികമായി അംഗീകരിച്ചിട്ടുണ്ട്. നമ്മൾ കൂടി അടങ്ങുന്ന ഭരണകൂടത്തിന് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ തിരിച്ചറിയണം.

ഞങ്ങളുടെ തടങ്കൽ ജീവിതം തന്നെയാണ് ഞങ്ങളുടെ സന്ദേശം. എന്തുവന്നാലും ഒരു പ്രശ്നമല്ല എന്ന രീതിയിൽ ഇറങ്ങിപ്പുറപ്പെട്ട തലമുറയുടെ കാലമായിരുന്നു അത്. ഇങ്ങിനെയും ചില മലയാളികൾ എന്ന് പുസ്തകത്തിന് പേര് നൽകിയിട്ടുള്ളതും അതുകൊണ്ടാണ്. ഈപുസ്തകംഅപൂർണ്ണമാണ്. ആർക്കും അത് പൂർത്തിയാക്കാം.

(സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്)

കേരളീയം ആർക്കൈവിൽ നിന്നും – 2010 ഒക്ടോബർ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 25, 2023 3:04 pm