യു.എ.പി.എ നിയമത്തിന് മുഖ്യമന്ത്രിയുടെ ഭേ​ദ​ഗതി

“ജയിലിൽ കിടന്ന് മരിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയേക്കാൾ ഭേദം.” സ്റ്റാൻ സ്വാമിയോ വരവരറാവുവോ പ്രൊഫ. സായി ബാബയോ കേരളത്തിലെ മാവോയിസ്റ്റ് തടവുകാരൻ ഇബ്രാഹിമോ പറഞ്ഞ വാചകമാണിതെന്ന് തോന്നാം, എന്നാലങ്ങനെയല്ല. ഇത് പറഞ്ഞത് നരേഷ് ഗോയലാണ്. ആരാണീ നരേഷ് ഗോയൽ! അദ്ദേഹം ജെറ്റ് എയർവേയ്സിന്റെ സ്ഥാപകനാണ്. ഞാൻ ആദ്യമായി വിമാനത്തിൽ കയറുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ നിന്നാണ്. അന്നവിടെ കണ്ട വിമാനങ്ങളിലധികവും ജെറ്റ് എയർവേയ്സിന്റേതായിരുന്നു. പിന്നീടൊരിക്കൽ പോകുമ്പോൾ ബാം​ഗ്ലൂർ എയർപോർട്ട് കിങ്ങ് ഫിഷർ വിമാനങ്ങളുടെ പറുദീസയായിരുന്നു, ഇവയൊന്നും ഇന്നില്ല. ബാങ്കുകളെ പറ്റിച്ച കേസിൽ ഇതിന്റെയൊക്കെ മുതലാളിമാർ നിയമ നടപടി നേരിടുകയാണ്. ഗോയൽ ജയിലിലാണ്, വിജയ് മല്യ വിദേശത്തേക്ക് മുങ്ങി. അല്ലെങ്കിൽ സർക്കാർ അയാളെ മുങ്ങാൻ സഹായിച്ചു. ബാങ്കിനെ പറ്റിക്കുക എന്നാൽ രാജ്യത്തിന്റെ പണം അടിച്ചുമാറ്റുക എന്നാണ്. പണം എന്നാൽ സമ്പത്തിന്റെ പ്രതീകാത്മക രൂപമാണ്. അതെന്തു ചെയ്യുന്നു എന്നതാണ് രാജ്യത്തിന്റെ വികസനത്തിന്റെ ദിശ നിർണ്ണയിക്കുന്നത്.

ഇന്നത്തെ നിലയ്ക്ക് സമ്പത്ത് ഇന്ത്യയിൽ അംബാനി-അദാനി തുടങ്ങിയവരുടെ കൈയിലാണ്. പലവിധത്തിൽ അവരത് കൂടുതൽ ആർജിച്ചുകൊണ്ടിരിക്കുന്നു. അതുപയോഗിച്ച് അവർ ഇന്ത്യാ മഹാരാജ്യം ‘വികസിപ്പിക്കുന്നു’. കോടീശ്വരൻമാരിൽ ആരാണ് ഒന്നാമനെന്നും കെങ്കേമനെന്നും കളിക്കുന്നു. കോടതികളും ഈ കോടീശ്വരന്മാരും തമ്മിൽ വലിയ ബന്ധമുണ്ട്. നിയമപരമായി കോടതിയെ വിമർശിക്കുന്നതിന് നമുക്ക് പരിമിതികളുണ്ട്. എന്നാൽ കോടതികൾ നടത്തുന്ന നിയമവ്യാഖ്യാനങ്ങൾ നീതിയുടെ വെളിച്ചത്തിൽ പരിശോധിക്കാൻ പൗരജനങ്ങൾക്ക് അവകാശമുണ്ട്. അങ്ങനെ നോക്കിയാൽ കോടതികൾ സമ്പന്നർക്കും സവർണർക്കും ഭരണാധികാരികൾക്കും ഒപ്പമാണെന്ന് പറയേണ്ടിവരും. ഉദാഹരണത്തിന് നീരവ് മോഡി കേസ്, അംബാനി കേസ്, അദാനി കേസ്, ബാബറി മസ്ജിദ് പൊളിച്ച കേസുകൾ, അങ്ങനെയുള്ളവ. പ്രധാനപ്പെട്ട ഈ കേസുകളിലൊന്നും രാജ്യദ്രോഹമോ യു.എ.പി.എയോ ചുമത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കുക.

ഭീമ കൊറേ​ഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ. കടപ്പാട്:thewire

ഇനി വേറെ ചില കേസുകൾ നോക്കുക. ഭീമ കൊറേഗാവ് കേസ് തന്നെ എടുക്കാം. ആരൊക്കെയാണ് പ്രതികൾ? സുധാ ഭരദ്വാജ്, ഷോമാസെൻ, വെർണൻ ഗോൺസാൽവസ്, ജയിലിൽ കിടന്ന് മരിച്ച സ്റ്റാൻ സ്വാമി, ഹാനി ബാബു, ആനന്ദ് തെൽ തുംബ്ദെ, റോണ വിൽസൺ, വരവര റാവു, ​ഗൗതം നവലാഖ… എന്താണ് കേസ്? മഹാരാഷ്ട്രയിലെ സവര്‍ണ്ണ വിഭാഗത്തിനെതിരെ ദലിത് സമുദായം പോരാടിയ ഭീമ-കൊറെഗാവ് യുദ്ധ വിജയത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് 2018ൽ ഭീമ കൊറേഗാവിൽ സംഘർഷമുണ്ടാകുന്നു. മേൽ പറഞ്ഞവരല്ല അക്രമത്തിന് നേതൃത്വം കൊടുത്തത്. അത് നടത്തിയത് അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന പാർട്ടിക്കാരാണ്. മേൽപ്പറഞ്ഞ കവിയും പത്രാധിപരും അധ്യാപകരും അഡ്വക്കേറ്റും പുരോഹിതനും ആക്ടിവിസ്റ്റുകളുമൊക്കെ ഈ സംഭവത്തിലെ ഗൂഢാലോചനക്കാരാണെന്നാണ് സർക്കാർ പറയുന്നത്.

അവർക്കെല്ലാമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഭീമാകോറേഗാവ് സംഭവം നടക്കുമ്പോൾ മേൽപ്പറഞ്ഞവരാരും ആ പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഘർഷമുണ്ടാക്കിയവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പെഗാസസുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതിന്റെ അനുബന്ധമായാണ് സംഭവിക്കുന്നത്. കുറ്റകരമായ തെളിവുകൾ ഇവരുടെ ലാപ്‌ടോപ്പിൽ സ്ഥാപിക്കുന്നതിനായി ഈ ചാര സോഫ്റ്റ്‌വെയര്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രീംകോടതി സമിതിയെ വച്ച് റിപ്പോർട്ടൊക്കെ വാങ്ങി, ഒന്നും സംഭവിച്ചില്ല. അതേസമയം, അദാനി ​ഗ്രൂപ്പ് ഷെൽ കമ്പനികളെ ഉപയോ​ഗിച്ച് സ്റ്റോക് എക്സ്ചേഞ്ചിൽ കൃത്രിമത്വം കാണിച്ചു എന്ന ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വലിയ തമാശയായിരുന്നല്ലോ. അദാനി ഗ്രൂപ്പിനും സെബിക്കും അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് നിരസിച്ചു.

ദലിതരും ആദിവാസികളും മുസ്ലീംങ്ങളുമാണ് ഇന്ത്യൻ ജയിലുകളിൽ തടവിൽ കിടക്കുന്നവരിൽ ഭൂരിപക്ഷവും. സവർണരും സമ്പന്നരും ഭരണാധിപന്മാരും തെറ്റു ചെയ്യാത്തവരാണോ? ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് ഏറെ ശ്രദ്ധേയം. പ്രതിപക്ഷ പാർട്ടികളേയും അവരുടെ നേതാക്കളേയും മുഖ്യമന്ത്രിമാരെയും വരെ പിടിച്ചകത്താക്കുന്നു. അവരിലാരെങ്കിലും കൂറുമാറി ഭരണകക്ഷിയായാൽ പിന്നെ പ്രശ്നമൊന്നുമില്ല. അവർ വിശുദ്ധരാവുന്നു. യു.എ.പി.എ എന്ന ഒരു പ്രാകൃത നിയമം പഴയ കോൺഗ്രസ് സർക്കാർ പാസാക്കിയിട്ടുണ്ട്. ബി.ജെ.പിക്കാർ അതിപ്പോൾ പരിഷ്കരിച്ച് കുറച്ചുകൂടി പ്രാകൃതമാക്കി. സമ്പന്നർക്കും ഭരണാധികാരികൾക്കും മാത്രമായി ഇന്ത്യൻ ശിക്ഷാ നിയമം (IPC) പരിമിതപ്പെടുത്തി. കേരളത്തിലാണെങ്കിൽ ആർ.എസ്.എസ്സുകാർ ഉൾപ്പെട്ട തീവ്രവാദ കേസുകൾ മാത്രം യു.എ.പി.എക്ക് പുറത്തായി. അവർക്കും ഐ.പി.സി വകുപ്പുകൾ മാത്രം. മാവോയിസ്റ്റുകൾക്കെതിരെ മാത്രമേ യു.എ.പി.എ ചുമത്തേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ.

അലനും താഹയും പൊലീസ് കസ്റ്റഡിയിൽ. കടപ്പാട്:mathrubhumi

കേരളത്തിന്റെ ആ വിചിത്ര മാതൃക നോക്കാം. ജനങ്ങൾ അഗണ്യകോടിയിൽ തള്ളിയ വിരലിലെണ്ണാവുന്നവരെ പിടിക്കാൻ നൂറു കണക്കിന് തണ്ടർ ബോൾട്ടുകാർ നാടുനീളെ റോന്തുചുറ്റുന്നു. മൂന്നോ നാലോ പോസ്റ്ററൊട്ടിക്കുകയും കടയിൽ നിന്ന് അരി സാമാനങ്ങൾ വാങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവർക്കെതിരെ യു.എ.പി.എ ചുമത്തുന്നു. ഇതാണ് കേരളത്തിൽ കുറേക്കാലമായി തുടരുന്ന അവസ്ഥ. അലൻ-താഹ എന്ന രണ്ട് വിദ്യാർത്ഥികൾക്കെതിരെ പോലും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയ നാടാണിത്. അന്നവർ ഒരു വിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളായിരുന്നു. ആ സംഘടനയുടെ മാതൃ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച മാന്യദേഹമാണിപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. അദ്ദേഹം അന്ന് ആ കുട്ടികളെപ്പറ്റി പറഞ്ഞത് അവർ ചായ കുടിക്കാൻ പോയതല്ല, തീവ്രവാദ പ്രവർത്തനത്തിന് പോയതാണെന്നാണ്. എന്താണവർ ചെയ്ത തീവ്രവാദ പ്രവർത്തനം? പൊലീസ് അന്വേഷിക്കുന്ന ഒരു തീവ്രവാദിയുമായി കടത്തിണ്ണയിൽ നിന്ന് സംസാരിച്ചു എന്നതോ? എന്തോ ലഘുലേഖകൾ വാങ്ങി എന്നതോ? ആ വാദം കേട്ട് സി.പി.എം അനുഭാവികളായ ആ വിദ്യാർത്ഥികളുടെ കുടുംബക്കാർ മാത്രമല്ല, സി.പി.എം പ്രവർത്തകർ പോലും അന്തംവിട്ടു കാണും. അവരെ യു.എ.പി.എ ചുമത്തി അതിസുരക്ഷാ ജയിലിലടച്ചു. അടിയന്തിരാവസ്ഥാ കാലത്ത് കെ കരുണാകരന്റെ ചെയ്തികൾക്കെതിരെ സമരം ചെയ്ത പാർട്ടിയെന്നൊക്കെ തള്ളുന്നവരാണല്ലോ സി.പി.എമ്മുകാർ. നിയമസഭയിൽ ചോരക്കറയുള്ള ഷർട്ടുയർത്തിപ്പിടിച്ച് പ്രതിഷേധിച്ച ഇരട്ടച്ചങ്കനാണല്ലോ ഈ മുഖ്യമന്ത്രി. അതേ ജയിലിൽ പോയി ടി.പി കേസ് പ്രതികളുടെ അവകാശങ്ങൾക്ക് വേണ്ടി ഉച്ചൈസ്തരം ഉദ്ഘോഷണം നടത്തിയ ഒരു സംസ്ഥാന സെക്രട്ടറിയും ഈ പാർട്ടിക്കുണ്ടായിരുന്നു. രാജൻ, വിജയൻ, കണ്ണൻ എന്നിങ്ങനെ വിരലിലെണ്ണാവുന്ന രക്തസാക്ഷികളെ അടിയന്തിരാവസ്ഥയിലുണ്ടായിരുന്നുള്ളൂ. പിണറായി ഭരണത്തിലെ മാവോയിസ്റ്റ് രക്തസാക്ഷികൾ തന്നെ അതിലധികം വരും.

കുറച്ചുനാൾ മുമ്പ് കോൺ​ഗ്രസ് യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് വളഞ്ഞ് പെരപെരാ വെളുക്കും മുമ്പേ പൊലീസ് കസ്റ്റഡിയിലെടുത്തത് നാം കണ്ടതാണ്. സമാനരീതിയിലുള്ള അറസ്റ്റുകൾ കേരളത്തിൽ ഏറ്റവുമധികം നടത്തിയത് രാഹുലിന്റെ പാർട്ടിയിൽ ‘ലീഡർ’ ആയിരുന്ന ആളാണ്. അതിൽ ഒരു കാവ്യനീതിയുണ്ടെങ്കിലും പിണറായിയുടെ പൊലീസ് ചെയ്തത് തീർത്തും മര്യാദകേടാണ്. മന്ത്രിസഭയുടെ നവകേരള യാത്രയ്ക്കിടയിൽ ഓരോ ദിവസവും പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കൊണ്ട് ടി.വിയും പത്രങ്ങളും തുറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നല്ലോ.

റിയാസ് മൗലവി

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഇനിയും തിരിച്ചറിയാൻ കഴിയാത്തത് ആഭ്യന്തര മന്ത്രി പിണറായി വിജയന് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോഴും പൊലീസിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വിട്ടയച്ചതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചതും സ്വന്തം പരാജയം തിരിച്ചറിയാത്തതുകൊണ്ടാണ്. മതസ്പര്‍ധയുണ്ടാക്കാനും അതുവഴി വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടാനുമാണ് ഒരു മൗലവിയെ പള്ളിക്കകത്ത് കയറി ആർ.എസ്.എസ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ പതിവായി സംഭവിക്കുന്ന അന്വേഷണത്തിലെ വീഴ്ച ഇക്കാര്യത്തിലുമുണ്ടായി എന്നാണ് വ്യക്തമാകുന്നത്. പൊലീസിന് ഇത് യു.എ.പി.എ ചുമത്തേണ്ട ഒരു കുറ്റമായി തോന്നിയതേയില്ല. ഐ.പി.സി 153 എ പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അത് മതിയെന്നുമാണ് മുഖ്യമന്ത്രിയും പറയുന്നത്. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവരില്‍ നിന്നാണോ ഇപ്പോഴത്തെ വിമര്‍ശനമെന്നത് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഒരു പരിഹാസ ചിരിയോടെ പറഞ്ഞു. ആ പരിഹാസത്തിലൂടെ മുഖ്യൻ വ്യക്തമാക്കുന്നതെന്താണ്? യു.എ.പി.എ നിയമം എന്നത് ആർ.എസ്.എസ്സിന്റെ മതതീവ്രവാദ പ്രവർത്തനത്തിന് എതിരെ പ്രയോ​ഗിക്കാനുള്ള ഒന്നല്ല. വിദ്യാർത്ഥികൾ, പോസ്റ്ററൊട്ടിക്കുന്നവർ, കടയിൽ നിന്ന് അരിസാമാനങ്ങൾ വാങ്ങുന്നവർ, മുദ്രാവാക്യം വിളിക്കുന്നവർ, ലഘുലേഖകൾ വായിക്കുന്നവർ എന്നിവരെ നേരിടാനുള്ള ഒരു നിയമമാണത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read