ആഗോള മുതലാളിത്തത്തെ ചെറുത്തുതോൽപ്പിച്ച സാംസങ് തൊഴിലാളികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്ലാന്റിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 37 ദിവസമായി നടന്ന തൊഴിലാളി സമരം ഒത്തുതീർപ്പാക്കി. ആയിരത്തി ഇരുന്നൂറോളം തൊഴിലാളികളാണ് സാംസങിന്റെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ ശമ്പള വർദ്ദനവ്, തൊഴിലാളി യൂണിയൻ രൂപീകരണം തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയത്. സമരം ഒത്തുതീർപ്പാക്കിയതോടെ സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും, കമ്പനിക്കെതിരായി തൊഴിലാളികൾ പ്രവർത്തിക്കരുതെന്നും സാംസങ് കമ്പനി അറിയിച്ചു. കൂടാതെ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലം മറുപടി പറയുമെന്ന് സാംസങ് നേതൃത്വം അറിയിച്ചു. പക്ഷേ, സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (SIWU) രൂപീകരിക്കുമെന്ന തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. 80 ശതമാനം തൊഴിലാളികളും പണി മുടക്കിയതോടെ പ്ലാന്റിന്റെ പ്രവർത്തനത്തെ സമരം വലിയ രീതിയിൽ ബാധിച്ചിരുന്നു. സമരം പിൻവലിച്ചതിനാൽ തൊഴിലാളികൾ തിരിച്ച് ജോലിയിൽ പ്രവേശിക്കുമെന്നാണ് സി.ഐ.ടി.യു തമിഴ്നാട് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് കണ്ണൻ മാധ്യമങ്ങളെ അറിയിച്ചത്. സാംസങ് പ്രതിനിധികളുമായി സർക്കാർ വൃത്തങ്ങൾ നടത്തിയ ചർച്ചകൾ വിജയമായതിന് പിന്നാലെയാണ് സമരം പിൻവലിക്കാൻ സി.ഐ.ടി.യു തീരുമാനമെടുത്തത്.

സംസ്ഥാന മന്ത്രിമാർ സാംസങ് ഫാക്ടറിയിലെ തൊഴിലാളികളുമായി ചർച്ച നടത്തുന്നു. കടപ്പാട്:thehindu

സമരത്തിന്റെ വിജയത്തെ ഇന്ത്യയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ യഥാർത്ഥ മുന്നേറ്റമായി കാണുന്നുവെന്നും, പണിമുടക്ക് അതിന്റെ വ്യാപതിയേക്കാളും തൊഴിലാളികൾ ഒറ്റക്കെട്ടായി ഉയർത്തിയ സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങളാൽ വേറിട്ട് നിൽക്കുമെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞത്. സമരത്തിനോട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡി.എം.കെ സർക്കാർ തുടക്കം മുതലേ കാണിച്ച അവഗണന സി.പി.ഐ, സി.പി.എം, വി.സി.കെ തുടങ്ങിയ ഡി.എം.കെയുടെ സഖ്യകക്ഷികളെ ചൊടിപ്പിച്ചിരുന്നു. കൂടാതെ സമരം ചെയ്ത തൊഴിലാളികളെ പൊലീസിനെ ഉപയോഗിച്ച് രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തുനീക്കിയതും, ഇരുന്നൂറോളം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതും സ്റ്റാലിൻ സർക്കാരിന്റെ പ്രതിച്ഛായക്ക് വലിയ രീതിയിൽ കോട്ടം തട്ടി.

പ്രതിവർഷം 12 ബില്ല്യണിലധികം വരുമാനമുള്ള സാംസങ്ങ് കമ്പനിക്കെതിരെ എന്തൊക്കെ ആവശ്യങ്ങളുന്നയിച്ചായിരുന്നു തമിഴ്നാട്ടിലെ തൊഴിലാളികൾ സമരം ചെയ്തിരുന്നത്? എന്തൊക്കെയായിരുന്നു സാംസങിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ?

ഉത്തർപ്രദേശിലെ നോയ്ഡയിലും തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പുത്തൂരുമാണ് ഇന്ത്യയിൽ സാംസങിന് നിർമ്മാണ കമ്പനികളുള്ളത്. 2007ൽ ആരംഭിച്ച ശ്രീപെരുമ്പുത്തൂരിലെ പ്ലാന്റാണ് സാംസങിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ മൂന്നിലൊന്നും നേടിയെടുക്കുന്നത്. എന്നാൽ പ്രതിവർഷം വലിയ രീതിയിൽ ലാഭമുണ്ടാക്കുന്ന ആഗോള മുതലാളിത്ത ഭീമന്മാരായ സാംസങ് അവരുടെ തൊഴിലാളികൾക്ക് നൽകികൊണ്ടിരുന്നത് തുച്ഛമായ ശമ്പളവും കുറഞ്ഞ ആനുകൂല്യങ്ങളുമായിരുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടന്ന വഴി തടയൽ സമരം. കടപ്പാട്:thehindu

സെപ്റ്റംബർ 9 മുതലാണ് സാംസങിലെ തൊഴിലാളി വിരുദ്ധതയെ ഉയർത്തികാട്ടി 1800 തൊഴിലാളികളിൽ 1200 പേരും സമരത്തിനിറങ്ങിയത്. പ്ലാന്റ് തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ തൊഴിലാളി സമരം കൂടിയാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. ഇതുവരെയും ഒരു ട്രേഡ് യൂണിയനുകളും ഇല്ലാത്ത സാംസങിൽ തൊഴിലാളി പ്രശ്നങ്ങൾ ചർച്ചചെയ്യുവാനും, തൊഴിലാവകാശങ്ങൾക്ക് വേണ്ടിയും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (SIWU) രൂപീകരിക്കണമെന്ന ആവശ്യം പ്രധാനമായും മുന്നിൽ വെച്ചുകൊണ്ടാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. കൂടാതെ ജോലി സമയം ദിവസം ഏഴ് മണിക്കൂറായി സ്ഥിരപ്പെടുത്തുക, ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി, ഏഴ് ദിവസത്തെ കാഷ്വൽ ലീവ്, സിക്ക് ലീവുകളുടെ എണ്ണം പത്ത് ദിവസമായി ഉയർത്തുക, കമ്പനി ജീവനക്കാരുടെ ഫാമിലി മെഡിക്കൽ ഇൻഷൂറൻസ് 2.5 ലക്ഷത്തിലൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തുക, മൂന്ന് വർഷത്തേക്ക് 6000 രൂപ വേതന വർദ്ധനവ്, ജീവനക്കാർ മരണപ്പെട്ടാൽ കുടുംബത്തിന് ഒരു കോടി രൂപ, ജോലിയിലിരിക്കെ ജീവനക്കാർ മരിച്ചാൽ അർഹതപ്പെട്ടവർക്ക് കമ്പനിയിൽ സ്ഥിര ജോലി തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിച്ചിരുന്നു. ഇതിൽ തന്നെ 5000 രൂപയുടെ ശമ്പളവർദ്ധനവും, തൊഴിലാളികൾക്ക് എ.സി ബസ് സൗകര്യവും ജീവനക്കാർ മരണപ്പെട്ടാൽ കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകാമെന്ന് സാംസങ് നേരത്തെ തന്നെ ഉറപ്പുനല്കിയിരുന്നു. എന്നാൽ നേരത്തെ കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികൾ മാത്രം ഒപ്പുവെച്ച ഈ എഗ്രിമെന്റിനോട് ഇപ്പോൾ സമരം ചെയ്തിരുന്ന ഭൂരിപക്ഷം തൊഴിലാളികൾക്കും വിയോജിപ്പായിരുന്നു. പത്ത് വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച തൊഴിലാളികൾക്ക് പോലും കേവലം 23,000 രൂപയാണ് പ്രതിമാസ ശമ്പളമെന്നും, വർദ്ധിച്ചുവരുന്ന ജീവിത ചെലവുകൾക്ക് ഇത്ര കുറഞ്ഞ ശമ്പളം മതിയാകില്ലെന്നും ശമ്പളപരിഷ്കരണം അത്യാവശ്യമാണെന്നും സമരത്തിനിറങ്ങിയ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു.

സമരത്തിനെതിരെയുണ്ടായ പൊലീസ് നടപടി. കടപ്പാട്:newsx

സെന്റർ ഓഫ് ട്രേഡ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യമുന്നയിച്ചപ്പോൾ സംസ്ഥാന തൊഴിൽവകുപ്പ് വിസമ്മതിച്ചതും വലിയ ചർച്ചയായിരുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടികാണിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് (ഐ.എൽ.ഒ) കത്തയച്ചതിന് പിന്നാലെയാണ് വിഷയം ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 1926ലെ ട്രേഡ് യൂണിയൻ ആക്ട് അനുസരിച്ച് ട്രേഡ് യൂണിയൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 45 ദിവസത്തിനുള്ളിൽ സർക്കാർ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിബന്ധന. സാംസങ് തൊഴിലാളികൾ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനായി 2023 ജൂലൈയിൽ അപേക്ഷിച്ചെങ്കിലും 90 ദിവസങ്ങൾക്ക് ശേഷവും സർക്കാർ യാതൊരുവിധ നടപടിയും കൈകൊണ്ടിരുന്നില്ല. എന്നാൽ പേരിൽ സാംസങ് എന്നുള്ളതുകൊണ്ട് തന്നെ രജിസ്ട്രേഷൻ നടപടികൾ നിർത്തിവെക്കുകയാണ് തമിഴ്നാട് സർക്കാർ ചെയ്തത്. കേസ് നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ശ്രീപെരുമ്പുത്തൂരുള്ള ഹ്യുണ്ടായി, അപ്പോളോ, ജെ.കെ ടയേഴ്സ്, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ വൻകിട കമ്പനികളിലെല്ലാം തന്നെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ ഉണ്ടെന്നിരിക്കെയാണ് 16 വർഷത്തോളം തൊഴിലാളികളുടെ സംഘടനയില്ലാതെ സാംസങ് ഇന്ത്യയിൽ പ്രവർത്തിച്ചുപോന്നത്. സാംസങിലെ തൊഴിലാളികൾ സമരം അവസാനിപ്പിച്ചതോടുകൂടി ട്രേഡ് യൂണിയൻ രൂപീകരണ വിഷയത്തിൽ സ്റ്റാലിൻ സർക്കാർ എന്ത് നിലപാടാണ് എടുക്കാൻ പോകുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Also Read

4 minutes read October 17, 2024 12:57 pm