അഗത്തി ദ്വീപിലെ തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ച് ടെന്റ് ടൂറിസം നടപ്പിലാക്കുകയാണ് ലക്ഷദ്വീപ് ടൂറിസം ഡിപ്പാർട്ട്മെന്റ്. നർമ്മദയിലും, വാരണാസിയിലും, അയോധ്യയിലും ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡാണ് ലക്ഷദ്വീപിന്റെ കടൽ തീരത്തും ആഡംബര ടെന്റുകൾ സ്ഥാപിക്കുന്നത്. പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ അനുവദിച്ചിട്ടുണ്ട്. അഗത്തി ദ്വീപിലെ പടിഞ്ഞാറെ ജെട്ടി മുതൽ വടക്കോട്ടുള്ള 5,000 ചതു. മീറ്റർ (1.235527 ഏക്കർ) തീരഭൂമിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മത്സ്യത്തൊഴിലാളികളിൽ നിന്നും പിടിച്ചെടുക്കുന്നത്. ബോട്ടുകൾ, ചെറുവള്ളങ്ങൾ, ഷെഡുകൾ, മീൻ ഉണക്കാനുള്ള ഉപകരണങ്ങൾ, ബോട്ട് വലിക്കുന്ന അഴികൾ എന്നിവ ഉൾപ്പെടെ തീരത്തുള്ള ‘കയ്യേറ്റങ്ങൾ’ എല്ലാം മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം റവന്യൂ വകുപ്പ് അവ നേരിട്ട് നീക്കം ചെയ്യുമെന്നും അതിനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അഗത്തിയിലെ മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയ്ക്ക് അഗത്തിയിൽ നിലം ഒരുക്കിയത്.
![](https://www.keraleeyammasika.com/wp-content/uploads/2024/03/deputy-letter.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/deputy-letter.jpg)
ലക്ഷദ്വീപ് നിവാസികളുടെ ഉപജീവന സാധ്യതകൾ പരിമിതമാണ്. പ്രകൃതിവിഭവങ്ങളാണ് ജനങ്ങളുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം. തെങ്ങിൽ നിന്നുള്ള ആദായത്തിലൂടെയാണ് മുൻകാലങ്ങളിൽ ദ്വീപ് ജനത അതിജീവനം നടത്തിയിരുന്നത് എങ്കിൽ ഇപ്പോഴത് പ്രധാനമായും ടൂണ മത്സ്യങ്ങളെ ആശ്രയിച്ചാണ്. അഗത്തി ദ്വീപിൽ മാത്രം 150 ബോട്ടുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ട്. സീനിയർ സെക്കണ്ടറി സ്കൂളിനും പോർട്ട് കൺട്രോൾ ടവറിനും ഇടയിലെ ലഗൂണുകളുടെ ഭാഗത്താണ് പതിവ് മത്സ്യബന്ധനത്തിനുള്ള അനുകൂല കാലാവസ്ഥയിലും മൺസൂൺ കാലത്തും ഈ ബോട്ടുകൾ നങ്കൂരമിടുന്നത്. അഗത്തിയുടെ കിഴക്കെ തീരത്താണെങ്കിൽ ചെറുവള്ളങ്ങളും നങ്കൂരമിടുന്നുണ്ട്. മറ്റ് ദ്വീപുകളിൽ നിന്നും വ്യത്യസ്തമായി അഗത്തിയിലെ 40 ശതമാനം പേരും മത്സ്യത്തൊഴിലാളികളാണ്. അഗത്തിയിലെ 70 ശതമാനം പേർക്കും ഉപജീവനം നൽകുന്നത് ഈ മത്സ്യത്തൊഴിലാളികളാണ്. ഷെഡുകളും ബോട്ടുകളും ഉപകരണങ്ങളും നീക്കം ചെയ്യരുതെന്ന് അപേക്ഷിച്ചുകൊണ്ട് അഗത്തി ദ്വീപിലെ മത്സ്യോത്പന്ന-മത്സ്യോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുൽ നാസർ ലക്ഷദ്വീപ് കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് നൽകിയ കത്തിൽ അഗത്തിയുടെ ജനജീവിതം വായിച്ചെടുക്കാം.
![](https://www.keraleeyammasika.com/wp-content/uploads/2024/03/letter-mms-edited.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/letter-mms-edited.jpg)
“ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പേ ദ്വീപുകാർ ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഈ കടൽതീരം. താത്കാലിക ഷെഡുകളും, ട്യൂണ മാസ് ഉണ്ടാക്കാനുള്ള ചൂളകളും, ഉണക്കാനുള്ള വേലികളും എല്ലാം മുൻപേ അവിടെ ഉണ്ടായിരുന്നു. ടെന്റ് ടൂറിസത്തിന് വേണ്ടി ഈ ഷെഡുകളും, വേലികളും എല്ലാം പൊളിച്ചു മാറ്റനാണ് ഓർഡർ വന്നത്. അഗത്തിയിലെ ഡെപ്യൂട്ടി കളക്ടർ ഈ ഓർഡറുമായി എന്നെ ബന്ധപ്പെട്ടിരുന്നു. കടൽക്ഷോഭം ഇല്ലാത്ത ഈ ഭാഗത്ത് നിന്നും മറ്റൊരിടത്ത് ബോട്ടുകൾ ഇടാൻ പറ്റില്ലെന്നും, ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ഇടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ട് ഞങ്ങൾ ഒരു പ്രൊപോസൽ കൊടുത്തു. എന്നാൽ എനിക്ക് ഇവിടെ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല. ഇത് ടൂറിസം മിനിസ്ട്രിയിൽ നിന്നുമുള്ള ഓർഡറാണ്, അതു നടപ്പിലാക്കാനേ എനിക്ക് പറ്റുകയുള്ളു എന്നായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ മറുപടി.” അബ്ദുൽ നാസർ കേരളീയത്തോട് പറഞ്ഞു.
![](https://www.keraleeyammasika.com/wp-content/uploads/2024/03/abdul-naser.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/abdul-naser.jpg)
പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ശേഷം ദ്വീപിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ജനദ്രോഹ നടപടികളുടെ തുടർച്ചയാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ പുരോഗതിക്കായുള്ള പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയും. ബോട്ടുകൾ കയറ്റിവെക്കാനും, മീനുകൾ ഉണക്കാനും, ഉപകരണങ്ങൾ സൂക്ഷിക്കാനും ഇടമില്ലാതായാൽ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം തന്നെ അവസാനിപ്പിക്കേണ്ടി വരും. അതോടുകൂടി അഗത്തി ദ്വീപുകാരുടെ ജീവനോപാധിയും ഇല്ലാതെയാവും. ഇങ്ങനെ ദ്വീപിൽ നിന്നും ദ്വീപുകാരെ പുറത്താക്കി ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ.
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.42.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.42.jpeg)
“ഞങ്ങൾക്ക് വേറെ സ്ഥലങ്ങളില്ല, ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെ ഞങ്ങൾ ബോട്ട് കേറ്റി വെക്കും? മീൻ ഉണക്കും? ആളുകൾ തിങ്ങി പാർക്കുകയും മീൻ പിടിക്കുകയും ചെയ്യുന്നയിടത്ത് ടെന്റ് ടൂറിസം നടപ്പിലാക്കുന്നത് എന്തിനാണ് ? ഒരൽപ്പം മാറി മീൻപിടിത്തം ഇല്ലാത്ത തെക്ക് ഭാഗത്തൊ അല്ലെങ്കിൽ ബംഗാരം, തിണ്ണകര പോലുള്ള ടൂറിസം നടക്കുന്ന ദ്വീപുകളിലൊ ഇത് നടപ്പിലാക്കിക്കൂടെ?” അഡ്മിനിസ്ട്രേഷന്റെ ഭീഷണിയെ തുടർന്ന് ബോട്ടുകൾ മാറ്റേണ്ടി വന്ന മത്സ്യത്തൊഴിലാളികളിൽ ഒരാളായ അൻവർ സാദിഖ് ചോദിക്കുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2024/03/anwar-sadiq.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/anwar-sadiq.jpg)
“ബോട്ടും ഓടവുമെല്ലാം കയറ്റയിറക്കാനും, മീൻ പിടിത്തത്തിന് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കാനുമെല്ലാം മത്സ്യത്തൊഴിലാളികൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന തീരമാണിത്. കടൽക്ഷോഭത്തിന്റെ സമയത്ത് ബോട്ടുകൾ സൂക്ഷിക്കുന്നത് കടൽ തീരത്തെ ഷെഡുകളിലാണ്. മത്സ്യങ്ങൾ ഉണക്കിയെടുക്കുന്നതും സൂക്ഷിക്കുന്നതും കടൽ തീരത്ത് തന്നെയാണ്. ഇപ്പോൾ ടെന്റ് ടൂറിസം നടപ്പിലാക്കാനായി ഈ ഷെഡുകൾ എല്ലാം ഒഴിപ്പിച്ച്, കടൽ തീരം കാലിയാക്കിയാൽ പിന്നെ മത്സ്യത്തൊഴിലാളികൾ എന്തുചെയ്യും ? ലക്ഷദ്വീപിലെ കടൽതീരങ്ങൾ മുഴുവൻ പിടിച്ചെടക്കാനുള്ള ശ്രമമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിയമാനുസൃതമായ നടപടികൾ ഒന്നും ചെയ്യാതെ പെട്ടെന്ന് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരിക്കയാണ്. ഇതിനെതിരെ കോടതിയിൽ പോവാനുള്ള സമയം പോലും ഞങ്ങൾക്ക് ലഭിച്ചില്ല.” അഗത്തിയിലെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ ജലീലും മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ആവർത്തിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തെയും സംസ്കാരത്തെയും പരിസ്ഥിതിയെയും പരിഗണിക്കാതെയുള്ള ടെന്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് കേരളീയത്തോട് വിശദമാക്കിക്കൊണ്ട് ലക്ഷദ്വീപിലെ സാമൂഹ്യ പ്രവർത്തകനായ മിസ്ബാഹ് പ്രതികരിച്ചു.
“ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് തികച്ചും അന്യായമാണ്. ലക്ഷദ്വീപിലെ ടൂറിസത്തെ സംബന്ധിച്ച് കൃത്യമായ ഒരു നയം ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്മെന്റ് പ്ലാനിൽ രൂപീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ലക്ഷദ്വീപിലെ ടൂറിസം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ജ. രവീന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ രവീന്ദ്രൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തൃണവത്കരിച്ചുകൊണ്ടാണ് ഇപ്പോൾ പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റി സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ദ്വീപിലെ ജനങ്ങൾ പൊതുസ്ഥലമായും മത്സ്യബന്ധന ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്ന മേഖലയാണിത്. ദ്വീപിലെ ജനങ്ങളുടെ സംസ്കാരവും താത്പര്യങ്ങളും കണക്കിലെടുക്കാതെ അടിച്ചേൽപ്പിക്കുന്ന ഈ പദ്ധതി തികച്ചും ജനദ്രോഹപരമാണ്. ലക്ഷദ്വീപിന്റെ സാംസ്കാരിക താത്പര്യങ്ങൾ കണക്കിലെടുത്ത് വളരെ വർഷങ്ങളായുള്ള മദ്യ നിരോധന നയത്തിൽ ടൂറിസത്തിനായി മാറ്റം വരുത്തുന്നതായി കാണുന്നു. ഇത്തരത്തിൽ ജനമധ്യത്തിൽ ബാറുകൾ ആരംഭിക്കുന്നത് ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ ദോഷകരമായി ബാധിക്കും. എന്നു മാത്രമല്ല, ടെന്റ് ടൂറിസം പോലുള്ള പദ്ധതികൾക്ക് അനുയോജ്യമായ ഒരു സ്ഥലമല്ല ലക്ഷദ്വീപിലെ കടലോരങ്ങൾ. കാലാവസ്ഥ വ്യതിയാനം വേട്ടയാടുന്ന ലക്ഷദ്വീപിൽ ഓരോ വർഷവും കൊടുങ്കാറ്റുകൾ വീശിയടിക്കുന്നുണ്ട്. വർഷാവർഷം വരുന്ന കൊടുങ്കാറ്റുകളെ അതിജീവിക്കാൻ ഈ ടെന്റുകൾക്ക് കഴിയുമോ?”
![](https://www.keraleeyammasika.com/wp-content/uploads/2024/03/misbah.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/misbah.jpg)
ലക്ഷദ്വീപിലെ അക്രീറ്റഡ് ലാന്റ് എല്ലാം സർക്കാർ ഭൂമിയാണ് എന്നാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ പുറത്തുവിട്ട അടിയന്തിര നോട്ടീസിൽ അവകാശപ്പെടുന്നത്. എന്നാൽ നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന തീരമേഖലയാണിത്. താഴ്ന്നതും ഉയർന്നതുമായ വേലിയേറ്റ രേഖകൾക്കിടയിലെ തീരദേശ നിയന്ത്രണ മേഖലയുടെ (CRZ LAND) പരിധിയിൽ വരുന്നതാണിത്. 1991-ലെ CRZ വിജ്ഞാപനത്തിനു പകരമായി 2011 ൽ പുതുക്കിയ CRZ വിജ്ഞാപനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണവും തീരദേശ പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്നതാണ്. അതോടൊപ്പം തന്നെ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതും വലിയ നിർമ്മാണങ്ങൾ നടത്തുന്നതടക്കം വ്യാവസായിക, നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നു. എന്നാൽ CRZ പരിധിയിലുള്ള ഭൂമിയെ അക്രീറ്റഡ് ലാന്റ് ആയി കണക്കാക്കിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭൂമി ഏറ്റെടുക്കുന്നതും മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്നതും.
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.44.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.44.jpeg)
“അക്രീറ്റഡ് ലാന്റ് ആണ് ഇതെന്നാണ് അവര് പറയുന്നത്. ഇത് നേരത്തെയുള്ള ഭൂമിയാണ്. ഇപ്പോൾ കൂടിയതൊന്നുമല്ല. എത്രയോ തലമുറകളായി ഞങ്ങൾ ഉപയോഗിച്ച് വരുന്നതാണ്. പാരമ്പര്യമായി ഈ ഭൂമി ഞങ്ങളുടേതാണ്. അമിനി സബ് കോടതിയിലും, ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീരുമാനം ആവാതിരിക്കെയാണ് അഡ്മിനിസ്ട്രേഷൻ ഈ ഭൂമി കയ്യടക്കുന്നത്. ഞങ്ങളുടെ പൂർവ്വികർ വെച്ചുപിടിപ്പിച്ച അറുപതും എഴുപതും വയസ്സുള്ള തെങ്ങുകൾ അവിടെയുണ്ട്. കൈവശാവകാശ പ്രകാരം ആ തെങ്ങുകളിൽ നിന്നെല്ലാം വർഷങ്ങളായി ആദായം എടുക്കുന്നത് ഞങ്ങളാണ്. ഞങ്ങൾക്ക് അവിടെ ഷെഡുകൾ ഉണ്ടായിരുന്നു. അതിന് അറ്റാച്ച്ട് ആയിട്ടുള്ള ഭൂമി ഞങ്ങളുടേതായിരുന്നു.” അൻവർ സാദിഖ് പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ അമിനി സബ് കോടതിയിൽ കേസ് വാദിക്കുന്ന അഡ്വ. ആലിക്കോയയും അഡ്മിനിസ്ട്രേഷന്റെ അക്രീറ്റഡ് ലാന്റ് വാദത്തെ തള്ളിക്കളയുന്നു. മാത്രമല്ല സമാനമായ കേസിൽ ജില്ലാകോടതി ഈ ഭൂമി ജനങ്ങളുടേതാണെന്ന് വിധി പറഞ്ഞിട്ടുണ്ട് എന്നും ഇതേയിടത്തെ ബീച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ ഭൂമിയ്ക്കും അതിൽ ഉണ്ടായിരുന്ന തെങ്ങുകൾക്കും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അഡ്വ. ആലിക്കോയ ചൂണ്ടിക്കാട്ടുന്നു.
![](https://www.keraleeyammasika.com/wp-content/uploads/2024/03/adv-ali.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/adv-ali.jpg)
“നൂറ് വർഷങ്ങളിൽ ഏറെയായി കൈവശമുള്ള ഭൂമിയാണിത്. ലക്ഷദ്വീപിന്റെ പ്രതേക സാഹചര്യത്തിൽ കൈവശമുള്ള പല ഭൂമികൾക്കും രേഖകൾ ഉണ്ടാവില്ല. എന്നാൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 90 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള തെങ്ങുകൾ അവിടെയുണ്ട്. ഷെഡുകളും അവർക്ക് അവിടെ ഉണ്ടായിരുന്നു. അക്രീറ്റഡ് ലാന്റ് ആണെങ്കിൽ വളരെ സ്ലോ ആയിട്ടല്ലേ അക്രീഷൻ നടക്കുകയുള്ളു ? മാത്രമല്ല അവിടെ നിന്നും അവരെ ഒഴിവാക്കണം എങ്കിൽ റെഗുലേഷൻ ആക്ട് 11 സി പ്രകാരം ഓർഡർ പുറപ്പെടുവിക്കുകയും ആ ഓർഡർ ആറ് മാസത്തിനുള്ളിൽ സിവിൽ കോടതിയിൽ ചാലഞ്ച് ചെയ്യുകയും വേണം. ആ ചാലഞ്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഈ നടപടിക്രമം പൂർത്തിയായി സിവിൽ കോടതിയുടെ വിധി വരുന്നതിന് മുൻപേയാണ് ഇപ്പോൾ അടിയന്തിര നോട്ടീസ് പുറത്തിറക്കി അഡ്മിനിസ്ട്രേഷൻ ഭൂമി പിടിച്ചെടുക്കുന്നത്. മുൻപ് ബീച്ച് റോഡ് നിർമ്മിക്കുന്നതിനായി ഈ ഭൂമിക്കും അതിലെ തെങ്ങുകൾക്കും എല്ലാം നഷ്ടപരിഹാരം നൽകിയിട്ടുള്ളതാണ്. ആ ഭൂമിയിൽ അവർക്ക് അവകാശമുണ്ട് എന്ന് സർക്കാറിന് ബോധ്യമായത് കൊണ്ടാണല്ലോ നഷ്ടപരിഹാരം നൽകിയത്? അല്ലായിരുന്നെങ്കിൽ തെങ്ങിന് മാത്രം നഷ്ടപരിഹാരം നൽകി അന്നുതന്നെ സർക്കാറിന് ഭൂമി കൈവശപ്പെടുത്താമായിരുന്നല്ലോ? ഇപ്പോൾ ഈ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ മാത്രമാണ് ഭൂമി സർക്കാറിന്റേതാണ് എന്നു പറഞ്ഞിട്ടുള്ളത്. സമാനമായ കേസിൽ അവിടുത്തെ ജില്ലാ കോടതി ഈ ഭൂമി ജനങ്ങളുടേതാണ് എന്ന് വിധി പറഞ്ഞിട്ടുമുണ്ട്.” അഡ്വ. ആലിക്കോയയുടെ ചോദ്യങ്ങൾ പ്രസക്തമാണ്.
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.46.jpeg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/WhatsApp-Image-2024-03-19-at-18.54.46.jpeg)
“കോവിഡിന് മുൻപ് ഇവിടെ ഒരു ബീച്ച് റോഡ് ഉണ്ടാക്കിയിരുന്നു. CRZ ലാന്റിലൂടെയാണ് ഈ ബീച്ച് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. പരാമ്പരാഗതമായി ഞങ്ങൾ ബോട്ട് കേറ്റിവെക്കുന്ന, മീൻ പിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളുണ്ടായിരുന്ന സ്ഥലമാണിത്. റോഡ് വന്നു കഴിഞ്ഞാൽ ബോട്ടിന് അപകടം പറ്റുമ്പോൾ ക്രെയിനുപയോഗിച്ച് പെട്ടെന്ന് എടുക്കാൻ പറ്റും എന്നെല്ലാം പറഞ്ഞാണ് റോഡ് ഉണ്ടാക്കിയത്. പക്ഷേ റോഡ് ഉണ്ടാക്കി കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടില്ല, ടൂറിസത്തിന് വേണ്ടി ഞങ്ങളോട് ഇവിടുന്ന് മാറി പോകാനാണ് ഇപ്പോൾ പറയുന്നത്. മീൻപിടുത്തം തന്നെ പൂർണ്ണമായി നിർത്തേണ്ടുന്ന അവസ്ഥയാണ്. ഇപ്പൊ, നേരത്തെ ഞങ്ങൾക്ക് ഇവിടെ ഐസ് കിട്ടുന്നുണ്ടായിരുന്നു. ഐസ് ഫാക്ക്ടറി പൂട്ടിക്കളഞ്ഞു. മെഷിൻ കേടായിട്ട് ഇതുവരെ റിപ്പയർ ചെയ്തിട്ടില്ല. ഞങ്ങൾ മീൻ പിടുത്തം വിടണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.” മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളിലൂടെ ലക്ഷദ്വീപിലെ മത്സ്യബന്ധനം അവസാനിപ്പിക്കുകയാണ് അഡ്മിന്സ്ട്രേഷന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് മത്സ്യോത്പന്ന മത്സ്യോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുൽ നാസർ.
![](https://www.keraleeyammasika.com/wp-content/uploads/2024/03/preveg-letter.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/preveg-letter.jpg)
15,000 രൂപ മുതൽ 20,000 രൂപ വരെ വാടക നിശ്ചയിച്ചുകൊണ്ട് പ്രവേഗ് ലിമിറ്റഡ് കവരത്തിയുടെ തീരത്ത് ആഢംബര ടെന്റുകൾ സ്ഥാപിച്ച് സഞ്ചാരികളിൽ നിന്നും കോടികൾക്കായി വലവീശുമ്പോൾ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ അകപ്പെടാൻ പോവുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണം ഉറപ്പു നൽകുന്ന CRZ വിജ്ഞാപനം അട്ടിമറിച്ചുകൊണ്ട് അഗത്തിയിലെ 70 ശതമാനം ദ്വീപ് നിവാസികളെയും പട്ടിണിയിലാക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ദ്വീപിലെ ജനജീവിതത്തെ എന്ന പോലെ തന്നെ പരിസ്ഥിതിലോല പ്രദേശമായ ലക്ഷദ്വീപിലെ ലഗൂണുകളെയും കടലിന്റെ ആവാസവ്യവസ്ഥയെയും തകർക്കുന്നതാവുമോ ദ്വീപുകളിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന ആശങ്കയും ഉയരുന്നുണ്ട്. അഗത്തി ദ്വീപിൽ മാത്രമല്ല തിണ്ണകര, ബംഗാരം എന്നീ ദ്വീപുകളിലും പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ സ്ഥാപിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി കഴിഞ്ഞു.
![](https://www.keraleeyammasika.com/wp-content/uploads/2024/03/gallry01.jpg)
![](https://www.keraleeyammasika.com/wp-content/uploads/2024/03/gallry01.jpg)
ലക്ഷദ്വീപിനോടൊപ്പം തന്നെ, പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഗുജറാത്ത് കമ്പനിയായ പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ അനുവദിച്ചിട്ടുണ്ട്. ദാമൻ-ദിയുവിൽ ചക്രതീർത്ഥ് ബീച്ചിലും ജാംപോർ ബീച്ചിലും ഘോഗ്ല ബീച്ചിലും പ്രവേഗിന്റെ ടെൻ്റ് സിറ്റികളും ബീച്ച് റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. നാഗോവ ബീച്ചിലും ടെന്റ് സിറ്റി സ്ഥാപിക്കാനായി പ്രവേഗ് ലിമിറ്റഡിന് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ഗംഗാ തീരത്തുള്ള പ്രവേഗിന്റെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചിട്ടുള്ളത് നരേന്ദ്ര മോദിയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബി.ജി.പി സർക്കാറും പ്രഫുൽ ഖോഢ പട്ടേലും പ്രവേഗ് ലിമിറ്റഡിന്റെ വളർച്ചയ്ക്ക് പിന്നിൽ വഹിച്ചിട്ടുള്ള പങ്ക് ഇതിൽ നിന്നും വ്യക്തമാണ്. ലക്ഷദ്വീപിൽ പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റി സ്ഥാപിക്കാനുള്ള അനുമതി ലഭിച്ച (2023 ഡിസംബർ 23) ഉടനെ ആയിരുന്നു നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും (2024 ജനുവരി 2), ലക്ഷദ്വീപ് ടൂറിസം വളർത്തുന്നതിനുള്ള ആഹ്വാനങ്ങളും എന്നതും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
തിണ്ണകര ദ്വീപിൽ 200 ആഢംബര ടെന്റുകളും ബംഗാരം ദ്വീപിൽ 150 ആഢംബരം ടെന്റുകളും ഉയരാൻ പേകുന്നു. അഗത്തിയിലെ 50 ടെന്റുകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ 400 ആഢംബര ടെന്റുകൾക്കാണ് പ്രവേഗ് ലിമിറ്റഡിന് അനുമതി നൽകിയിട്ടുള്ളത്. അഞ്ച് വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതിയുടെ പ്രാരംഭ കാലാവധി. രണ്ട് വർഷം നീട്ടി നൽകാനുമുള്ള വ്യവസ്ഥയുണ്ട്. 20,000 രൂപയോളം വാടക നിശ്ചയിച്ചിട്ടുള്ള 400 ടെന്റുകളിൽ നിന്നും വാടകയിനത്തിൽ മാത്രം ഒരു ദിവസം 80 ലക്ഷം രൂപയോളം പ്രവേഗ് ലിമിറ്റഡിന് വരുമാനം കണ്ടെത്താനാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും ‘വെഡ് ഇൻ ഇന്ത്യ’ ക്യാംപയിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് കമ്പനിയായ പ്രവേഗ് ലിമിറ്റഡിന് ഓരോ ദിവസവും കോടികൾ സമ്പാദിക്കാൻ അവസരം ഒരുക്കുമ്പോൾ ലക്ഷദ്വീപിലെ നിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും എന്ത് ലഭിക്കും? ‘ഇന്ത്യൻ മണ്ണിൽ വിവാഹങ്ങൾ ആഘോഷിച്ചാൽ രാജ്യത്തിന്റെ പണം രാജ്യത്ത് തുടരും’ എന്ന് പ്രധാനമന്ത്രി ടൂറിസത്തിന്റെ പരസ്യവാചകം പോലെ പറയുമ്പോൾ കോർപ്പറേറ്റ് കമ്പനികൾ കോടികൾ സമ്പാദിക്കുന്നു, തൊഴിലാളികൾ പട്ടിണിയിലാവുന്നു.
ടെന്റ് സിറ്റി പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ (Follow Up)
ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ച് നടപ്പിലാക്കാൻ ശ്രമിച്ച ടെന്റ് ടൂറിസം പദ്ധതി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ സംയുക്തമായി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് നടപടി. പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാഗർ ഹവേലിയിലും ദാമൻ-ദിയുവിലും ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് കമ്പനിയായ പ്രവേഗ് ലിമിറ്റഡാണ് ലക്ഷദ്വീപിലും പദ്ധതി നടപ്പിലാക്കാൻ ശ്രമം നടത്തിയത്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)